ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ബിജയ് ആനന്ദ്. രണ്ട് വർഷത്തോളമെടുത്ത് നിർമ്മിച്ച 80 കോടിയോളം മുടക്കിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചത് എന്നാണ് ബിജയ് ആനന്ദ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു എന്നാണ് നടന്‍ പറഞ്ഞത്.
2018 ൽ പ്രഖ്യാപിച്ച ഷോ രണ്ട് തവണ ചിത്രീകരിച്ചുവെന്നും വ്യത്യസ്ത ക്രിയേറ്റീവ് ടീമുകൾ അതിന് നേതൃത്വം നൽകിയെന്നും രണ്ട് അവസരങ്ങളിലും റിലീസിന് യോഗ്യമല്ലെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറയുന്നത്. ബാഹുബലി: ബിഫോർ ദ് ബിഗിനിങ് എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ മൃണാൾ താക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് പകരം വാമിക ഗബ്ബി അഭിനയിച്ചിരുന്നു.
“ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാൽ ഞാൻ ആദ്യം നിരസിച്ചു. സിനിമകൾ ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. എന്നാൽ എന്നോട് തീരുമാനം പുനരാലോചിക്കാൻ കരൺ കുന്ദ്ര പറഞ്ഞു. അങ്ങനെ ആ ഓഫര്‍ തെരഞ്ഞെടുത്തു. ഹൈദരാബാദിൽ രണ്ട് വർഷം ഷൂട്ട് ചെയ്തു. രണ്ട് വർഷത്തിന് ശേഷം, നെറ്റ്ഫ്ലിക്സ് ഷോ കണ്ടപ്പോൾ. അവർ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അത് ഒരിക്കലും പുറത്തിറങ്ങിയില്ല. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു അത്. അവർ 80 കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നാണ് വിരം. അതിൽ പ്രധാന വേഷം എനിക്കായിരുന്നു". എന്തുകൊണ്ടാണ് ഷോ റദ്ദാക്കിയതെന്ന് എന്ന ചോദ്യത്തിനും ബിജയ് ആനന്ദ് മറുപടി പറഞ്ഞു.
“നെറ്റ്ഫ്ലിക്സ് കരുതിയ പോലെയായിരുന്നില്ല അവസാനം ഷോ വന്നത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ഈ സീരിസ് ചെയ്തു കൊണ്ടിരുന്ന സമയത്താണ് പ്രഭാസിന്റെ സാഹോയിലേക്ക് എന്നെ വിളിക്കുന്നത്. ലണ്ടൻ, തുർക്കി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രഭാസിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളും എനിക്കുണ്ടായിരുന്നു. പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു."- ബിജയ് ആനന്ദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates