നടി ദീപിക പദുക്കോണിനെ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയതാണ്. നേരത്തെ പ്രഭാസ് നായകനായ സ്പിരിറ്റില്‍ നിന്നും ദീപികയെ മാറ്റിയിരുന്നു. പിന്നാലെയാണ് ആരാധകര്‍ കാത്തിരിക്കുന്ന നാഗ് അശ്വിന്‍ ചിത്രമായ കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും ദീപികയെ മാറ്റുന്നത്. പ്രഭാസും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ആദ്യ ഭാഗം വന്‍ വിജയം നേടിയതാണ്. രണ്ടാം ഭാഗത്തില്‍ ദീപികയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നിരിക്കെ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നില്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ ഡിമാന്റുകളാണ് താരത്തെ മാറ്റുന്നതിലേക്ക് നിര്‍മാതാക്കളെ നയിച്ചത്. സിനിമയ്ക്ക് ആവശ്യമായ കമ്മിറ്റ്‌മെന്റ് ദീപികയുടെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്ന് നിര്‍മാതാക്കളുടെ പ്രസ്താവനയിലും പറയാതെ പറഞ്ഞിരുന്നു. ''കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തില്‍ ദീപിക പദുക്കോണ്‍ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഏറെ ആലോചനകള്‍ക്ക് ശേഷം ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ആദ്യ സിനിമയുടെ നീണ്ട യാത്ര ഉണ്ടായിരുന്നിട്ടും പങ്കാളിത്തം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. കല്‍ക്കി പോലൊരു സിനിമ വലിയൊരു കമ്മിറ്റ്‌മെന്റ് അര്‍ഹിക്കുന്നുണ്ട്. അവര്‍ക്ക് നല്ലൊരു ഭാവി നേരുന്നു'' എന്നാണ് നിര്‍മാതാക്കളായ വൈജയന്തി മൂവിസിന്റെ പ്രസ്താവന.
പിന്നാലെയാണ് താരത്തിന്റെ പുറത്താകലിന് പിന്നിലെ കാരണം തേടി സോഷ്യല്‍ മീഡിയ ഇറങ്ങുന്നത്. നേരത്തെ പ്രഭാസ് തന്നെ നായകനായ സന്ദീപ് റെഡ്ഡി വാങയുടെ സ്പിരിറ്റില്‍ നിന്നും ദീപികയെ മാറ്റിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. അമ്മയായ ശേഷം ജോലി സമയം ഏഴ് മണിക്കൂറിലേക്ക് കുറയ്ക്കണമെന്നും 25 ശതമാനത്തിന്റെ വർധനവ് പ്രതിഫലത്തിലുണ്ടാകണമെന്നും തനിക്കൊപ്പം വലിയൊരു സഹായ സംഘമുണ്ടാകുമെന്നുമൊക്കെയുള്ള ഡിമാന്റുകളാണ് ദീപികയെ മാറ്റാന്‍ കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ കഥകള്‍ക്കെല്ലാം മറ്റൊരു വശം കൂടിയുണ്ടെന്നാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദീപികയെ പുറത്താക്കിയതല്ല മറിച്ച് താരം തന്നെ സിനിമയില്‍ നിന്നും പിന്മാറിയതാണെന്നാണ്. രണ്ടാം ഭാഗത്തില്‍ ദീപിക അവതരിപ്പിക്കുന്ന SUM-80 (സുമതി) എന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതായിരുന്നു നേരത്തെ തീരുമാനിച്ച കഥ. എന്നാല്‍ പുതിയ ചില സംഭവവികാസങ്ങളെ തുടര്‍ന്ന് ദീപികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു. തന്റെ സ്‌ക്രീന്‍ ടൈമും പ്രധാന്യവും കുറഞ്ഞത് ദീപികയ്ക്ക് അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീപിക രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കുറഞ്ഞത് നടിയെ വിഷമിപ്പിച്ചു. രണ്ടാം ഭാഗം ആദ്യ ഭാഗത്തില്‍ അവസാനം മാത്രം വരുന്ന കമല്‍ഹാസന്റെ സുപ്രീം യാസ്‌കിനിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ 60-70 ദിവസങ്ങള്‍ വേണ്ടി വരും. ഇതെല്ലാം ദീപികയുടെ പിന്‍മാറ്റത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമെയാണ് താരം പ്രതിഫല വര്‍ധനവും ജോലി സമയം കുറയ്ക്കാനുമൊക്കെ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്തായാലും ദീപിക ഇല്ലാതാകുന്നതോടെ ആരാകും സുമതിയായി രണ്ടാം ഭാഗത്തിലെത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റൊരു ബോളിവുഡ് സൂപ്പര്‍ താരമായ ആലിയ ഭട്ട് അടക്കമുള്ളവരുടെ പേരുകള്‍ ആരാധകര്‍ സുമതിയായി നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം തെലുങ്ക് സൂപ്പര്‍ താരം അനുഷ്‌ക ഷെട്ടിയാകും ദീപികയ്ക്ക് പകരമെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates