'സർവ്വം മായ'യ്ക്ക് ശേഷം നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ബേബി ഗേൾ'. അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മോശം പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. എന്നാൽ ഒടിടിയിലും ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീത് പ്രതാപ്, ലിജോ മോൾ ജോസ്, അഭിമന്യു തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഒരു നവജാതശിശുവിനെ ആശുപത്രിയിൽ നിന്ന് കാണാതാകുന്നതും പിന്നീട് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ സീന്‍ കാണുമ്പോള്‍ തന്നെ ക്ലൈമാക്‌സ് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്‌ക്രിപ്റ്റാണ് ബേബി ഗേളിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പത്ത് വര്‍ഷം മുമ്പ് റിലീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും അത്രമാത്രം ഔട്ട്‌ഡേറ്റഡായ കഥയാണ് ചിത്രത്തിന്റേതെന്നും ചിലര്‍ കുറിച്ചു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒരുക്കിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വളരെ സീരിയസായിട്ടുള്ള കഥയാണെങ്കിലും പല സീനുകളും കോമഡിയായി തോന്നുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അഭിമന്യു ഷമ്മി തിലകന്‍ അവതരിപ്പിച്ച രാകേഷ് എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ ഏറ്റവും വലിയ കോമഡിയെന്നും ചില പോസ്റ്റുകളുണ്ട്. കേരള പൊലീസിനെ അപമാനിക്കാനാണോ ഇത്തരം കഥാപാത്രങ്ങളെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
വിരസമായ കഥപറച്ചിൽ, ഒട്ടും ആകർഷകമല്ലാതെ പോയ മേക്കിങ്, ഫ്ലാറ്റായി പോയ പ്രകടനങ്ങളും സിനിമയ്ക്ക് തിരിച്ചടിയായി എന്നും ചിലർ പറയുന്നു. നിവിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. സംഗീതാകട്ടെ ചിലപ്പോഴൊക്കെ തീർത്തും അൺകംഫർട്ടബിൾ ആണെന്നു തോന്നി എന്നും ചിലർ കുറിച്ചു.
നിവിന്റെ മുന്‍ ചിത്രമായ സര്‍വ്വം മായയിലേക്കാള്‍ കോമഡി ബേബി ഗേളിലുണ്ടെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. സംഗീത് പ്രതാപ് അവതരിപ്പിച്ച റിഷി എന്ന കഥാപാത്രത്തിനെതിരെയും ട്രോളുകളുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates