

തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തുകൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇത് പരിഗണിച്ചാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയതെന്ന് ചെന്നിത്തല വ്യക്തമാക്കി.
നീറ്റ് പരീക്ഷാ വിവാദത്തെതുടർന്ന് ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് 5,000-ത്തിലധികം പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.
''ദേശീയ പ്രാധാന്യമുള്ള വിഷയത്തിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു കേരളത്തിൽ ഉണ്ടായത്. ഇവിടെ അക്രമ സംഭവങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. സുപ്രീം കോടതി പോലും സമരങ്ങളോട് പോസിറ്റീവ് ആയ സമീപനമാണ് സ്വീകരിച്ചത്. അത് കൊണ്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ വേണ്ടെന്ന് ഡിജിപിക്ക് നിർദേശം നൽകി'' ചെന്നിത്തല പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 18 വയസ്സിൽ താഴെയുള്ള, കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത എല്ലാ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates