മദ്യത്തിൽ വിഷം കലർത്തി തന്നെ സഹോദരൻ വകവെരുത്താൻ ശ്രമിച്ചെന്ന് തമിഴ് നടൻ പൊന്നമ്പലം. അടുത്തിടെയാണ് താരം വൃക്കമാറ്റിവെക്കൽ ശസ്‍ത്രക്രിയയ്‌ക്ക് വിധേയനായത്. മദ്യപാനത്തെ തുടർന്നാണ് വൃക്ക തകരാറിലായെന്നാണ് ആളുകൾ കരുതിയിരിക്കുന്നത് എന്നാൽ തന്റെ സഹോദരൻ കാരണമാണ് തനിക്ക് ഈ ദുർഗതി ഉണ്ടായതെന്ന് പൊന്നമ്പലം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് വൃക്ക തകരാറിലായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കാൻ സമൂഹമാധ്യമത്തിലൂടെ സഹപ്രവർത്തകരോട് പൊന്നമ്പലം സഹായം അഭ്യർഥിച്ചിരുന്നു. നിരവധി താരങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ബന്ധുവും സംവിധായകനുമായ ജഗന്നാഥനാണ് അദ്ദേഹത്തിന് വൃക്ക ദാനം ചെയ്തത്. ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും എന്നാൽ എല്ലാവരുടെയും തെറ്റുദ്ധാരണ മാറ്റെണ്ടത് അനിവാര്യമാണെന്നും താരം പറഞ്ഞു.
'മദ്യപിച്ചതു കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ വൃക്ക തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരുണ്ട്. അതിൽ ഞങ്ങൾ 11 പേരാണ് മക്കൾ. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ കലക്കി തന്നു. അത് എന്റെ വൃക്കയെ സാരമായി ബാധിച്ചു. അദ്ദേഹമാണ് ഇത് ചെയ്തെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ വിഷം കലക്കി തന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം എന്റെ ഉള്ളിൽ വിഷാംശം കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിഷം എങ്ങനെ ഉള്ളിൽ ചെന്നുയെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.
ഉറക്കം വരാതിരുന്ന ഒരു ദിവസം രാത്രി, ഞാൻ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോൾ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് അകലെ കാണുവാനിടയായി. എന്റെ ലുങ്കിയും എന്തോ ബൊമ്മയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴി കുഴിച്ച് മൂടുന്നത് കണ്ടു. അടുത്ത ദിവസം അസിസ്റ്റന്റിനെ വിളിച്ച് വരുത്തി ചോദിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ അറിയുന്നത്. എന്നോടുള്ള അസൂയ കാരണമാണ് സഹോദരൻ ഇതെല്ലാം ചെയ്‌തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോൾ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും. ആയിരത്തഞ്ഞൂറോളം സിനിമകളിൽ ഇടിയും കുത്തും കിട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചിലവാക്കിയത്.
അതേസമയം തന്നെ സഹായിച്ച സഹപ്രവർത്തകരെ ഒരിക്കലും മറക്കാനാകില്ലെന്നും താരം പറഞ്ഞു. ചിരഞ്ജീവി തനിക്ക് വേണ്ടി 45 ലക്ഷത്തോളം രൂപ ചെലവാക്കി. രാംചരണിന്റെ ഭാര്യ നേരിട്ട് വന്നുകണ്ടു. ധനുഷ്, ശരത് കുമാർ, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെഎസ് രവികുമാർ എന്നിവരോട് ഒരുപാട് നന്ദിയുണ്ട്. എന്നാൽ അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്നെ വിളിച്ച് അന്വേഷിച്ചില്ലെന്നും പൊന്നമ്പലം പറഞ്ഞു. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹം വിളിച്ച് സുഖവിവരം അന്വേഷിക്കുമെന്ന് കരുതിയിരുന്നുവെന്നും പൊന്നമ്പലം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates