തെന്നിന്ത്യയിൽ വലിയ വിജയം നേടിയ ചിത്രമാണ് നസ്ലിനും മമിത ബൈജുവും ഒന്നിച്ച പ്രേമലു. തിയറ്ററിൽ എത്തിയതിനു പിന്നാലെ ഒടിടിയിലും ഹിറ്റാവുകയാണ് ചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന്റെ കഥയാണ്. സച്ചിൻ യുകെയിൽ പോകുന്നതിലാണ് പ്രേമലു ചിത്രം അവസാനിക്കുന്നത്. അതിനുശേഷം ഈ പ്രണയ ജോഡികളുടെ ജീവിതത്തിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇതിനുള്ള ഉത്തരാണ് ഷിജു അച്ചാണ്ടി എന്ന വ്യക്തി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്.
പ്രേമലു 2 എന്ന തലക്കെട്ടിലാണ് കുറിപ്പ്. യുകെയിൽ പോകുന്ന സച്ചിൻ വ്ളോഗർ ആവുമെന്നാണ് കുറിപ്പിൽ പറയുന്നത്. ഇതോടെ റീനുവുമായി തെറ്റും. റീനു ഹൈദരാബാദിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുകയും അത് യുകെയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സച്ചിന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് തനിക്കൊപ്പം ജോലി ചെയ്യാൻ സച്ചിനെ വിളിക്കുന്നതോടെ ഇവരുടെ ജീവിതം വീണ്ടും പ്രണയത്തിന്റെ ട്രാക്കിലേക്ക് നീങ്ങും. വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച് ആദി വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റ്. ഈ കഥ സിനിമയാക്കിയാൽ അടിപൊളിയായിരിക്കും എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.
കുറിപ്പ് വായിക്കാം
പ്രേമലു 2
യു കെ യിലെത്തിയ സച്ചിൻ ജീവിക്കാൻ വഴിയില്ലാതെ വ്ലോഗിംഗ് തുടങ്ങി. ഏജൻസിയുടെ ചതിയിൽ പെട്ടതാണ്.
യു കെ യിൽ എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള വ്ലോഗുകൾ റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോൾ സച്ചിൻ, റിക്രൂട്ട്മെന്റ് ഏജൻസികൾക്കു വേണ്ടി പെയിഡ് പ്രമോഷനും തുടങ്ങി. കൂടുതൽ പേർ പറ്റിക്കപ്പെട്ടു.
ഇതൊക്കെ കണ്ടു റീനു രോഷം കൊണ്ടു പൊട്ടിത്തെറിച്ചു. നീ ഈ ജന്മത്തു നന്നാവില്ലെടാ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവൾ അവസാനിപ്പിച്ചു.
ഹാർട് ബ്രേക്ക്.
ഇതിനിടയിൽ, റീനു ഹൈദരാബാദിൽ ഒരു സ്റ്റാർടപ് തുടങ്ങുകയും അത് ഒരു എം എൻ സി ലെവലിലേക്കു വളരുകയും ചെയ്തിരുന്നു. കമ്പനിക്കു ലണ്ടനിൽ ഓഫീസ് തുറക്കാൻ എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന കെയറിംഗ്. പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിൻ ആ ജോലി സ്വീകരിക്കും. വ്ലോഗിംഗ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപറേഷൻസ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിൻ കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകൾപ്പുറത്തേക്ക് അവൻ ഒരടി വക്കുന്നില്ല.
മെയിൽ ഷോവനിസ്റ്റുകളായ നാട്ടിലെ സിബിഎസ്സി കിഡ്സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു. സച്ചിനു കെയറിംഗ് വാരിക്കോരി നൽകുമ്പോൾ തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു.
ഇപ്രാവശ്യം റീനുവാണു സച്ചിനോടു പ്രപോസ് ചെയ്യുന്നത്. സച്ചിൻ അതു സ്വീകരിക്കുമോ?
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിനിടയിൽ നാട്ടിൽ ആദി, വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച് വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടിയിരുന്നു. അവർക്കു രണ്ടു പേർക്കും കൂടി ഒരു ഇൻസ്റ്റാ പേജും ഉണ്ട്. ജസ്റ്റ് കിഡ്ഡിംഗ് എന്ന പേരിൽ.
അമൽ ഡേവീസ് ടെസ്റ്റെഴുതൽ നിറുത്തി, ഒരു ഗേറ്റ് കോച്ചിംഗ് സെന്റർ തുടങ്ങുകയും നിരവധി ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറുമാണ്.
മേരിയാൻ്റിയുടെ മോൻ TFC ഏറ്റെടുക്കുകയും ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിൻ്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവൻ.
ഹാർട് ബ്രേക്കിനു മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്.
ക്ലൈമാക്സിൽ നമ്മൾ കാണുന്നത് ഫിർ മരങ്ങളും പൂന്തേനരുവിയും സൈഡിൽ ബിഎംബിസി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യൻ കൺട്രിസൈഡാണ്. റോഡിലൂടെ പൊടുന്നനെ ഒരു ഫെറാരി കൺവെർട്ടിബിൾ പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിംഗ് വീൽ. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്കു തിരിയുമ്പോൾ അവിടെ ആരുമില്ല.
ക്യാമറ പിൻസീറ്റിലേക്ക്. സച്ചിൻ ഉണ്ടവിടെ.
ക്യാമറ കോ ഡ്രൈവർ സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈൽഡ് സീറ്റിൽ ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു.
കുഞ്ഞിനോടു കൊഞ്ചുന്ന സച്ചിൻ.
ഇടക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു.
ചക്രവാളങ്ങളിലേക്കു കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം
ദ എൻഡ്.
“.........”
- എ. ഷിജു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates