ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ആക്രമിക്കുന്നതിനും ന്യായീകരിക്കുന്നതിനും മുൻപ് സത്യം അറിയാൻ ക്ഷമയോടെ കാത്തിരിക്കണമെന്ന് രാഹുൽ ഈശ്വർ. സത്യത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും അവൾക്കൊപ്പവും അവനൊപ്പവും അല്ലെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികമാണെന്നും തർക്കങ്ങൾ അതിസ്വാഭാവികമാണെന്നും രാഹുൽ പറയുന്നു. പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമ. രഞ്ജിത്ത് ഇടതു പക്ഷക്കാരനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആൾ ആണെന്നു പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുത്.
അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവൂ. കാരണം നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. യുവനടിയുടെ പരാതിയിൽ ചൊവ്വാഴ്ച രാത്രിയിലാണ് രഞ്ജിത്ത് പൊലീസ് പിടിയിലായത്.
14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഗുരുതര കുറ്റങ്ങളാണ് പൊലീസ് രഞ്ജിത്തിന് മേൽ ചുമത്തിയിരുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയത്. ഭാരതീയ ന്യായസംഹിതയുടെ 74, 75, 79 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇവ. ഇതില്‍ ആദ്യത്തെ രണ്ടും ജാമ്യമില്ലാ കുറ്റങ്ങളാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശ്രീ രഞ്ജിത്തിനെ ആക്രമിക്കുന്നതിനു / ന്യായീകരിക്കുന്നതിനു മുൻപ് ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക ..
ശ്രീ രഞ്ജിത് ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നു. ഈ പരാതി സത്യമാകാം / കള്ളമാകാം .. നമുക്കറിയില്ല. സത്യത്തിനോടൊപ്പം .. (അവൾക്കൊപ്പവും അവനൊപ്പവും അല്ല) എന്തായാലും പരാതിക്കാരി ICC internal കംപ്ലൈന്റ് കമ്മിറ്റിക്കു പരാതി നൽകിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
മുൻപത്തെ ഒരു കേസിൽ കോടതി പറഞ്ഞത് - ശ്രീ രഞ്ജിത്തിനെതിരെ ഉള്ളത് "classic example of fake case" എന്നാണ്. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികം, തർക്കങ്ങൾ അതി സ്വാഭാവികം..
പൊലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവം ഇല്ല, കാരണം അവർ അവരുടെ "ജോലി തീർക്കാൻ പെൺകുട്ടിയുടെ നിലപാടിനോടൊപ്പം ഉള്ള maximalist position (പരമാവധി അനുകൂല നിലപാടെ സ്വീകരിക്കൂ) .. പൊലീസിന്റെ നിയമപരമായ ദൗർബല്യമാണത്.. (ഉത്തരവാദിത്വവും)
പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമ. ശ്രീ രഞ്ജിത് ഇടതു പക്ഷക്കാരനാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആൾ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുത്. അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ് .. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവു .. കാരണം .. നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates