'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും രജിഷയെ തേടിയെത്തി. സിനിമയിലെത്തിയിട്ട് പത്ത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് രജിഷയിപ്പോൾ.
കഴിഞ്ഞ പത്ത് വർഷത്തെ സിനിമാ ജീവിത യാത്രയിൽ താൻ അങ്ങേയറ്റം ഹാപ്പിയാണെന്ന് പറയുകയാണ് നടി. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു രജിഷ. നല്ല സിനിമയും കഥാപാത്രവുമാണെങ്കിൽ ഏത് ഭാഷയിൽ ചെയ്യാനും താൻ തയ്യാറാണെന്നും രജിഷ കൂട്ടിച്ചേർത്തു.
"പത്ത് വർഷം മുൻപ് അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയത് മുതൽ ഓരോ സിനിമയും കഥാപാത്രവും എനിക്ക് സമ്മാനിച്ചത് ഹാപ്പിയാണ്. അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന എലിസബത്തിനെയും ജൂൺ സിനിമയിലെ ജൂൺ സാറ ജോയിയെയും ഫൈനൽ എന്ന സിനിമയിലെ ആലീസ് വർഗീസിനെയുമൊക്കെ അതേ രീതിയിൽ തന്നെയാണ് ഞാൻ സമീപിച്ചത്.
കഥാപാത്രങ്ങൾ നമ്മളെ തേടിവരുന്നു എന്നതാണ് പ്രധാനം. അങ്ങനെ തേടി വന്നാലല്ലേ നമുക്ക് അതിൽ നിന്ന് സെലക്ട് ചെയ്യാൻ പറ്റുകയുള്ളൂ. കഴിഞ്ഞ പത്ത് വർഷത്തെ സിനിമാ ജീവിത യാത്രയിൽ ഞാൻ അങ്ങേയറ്റം ഹാപ്പിയാണ്. ഈ പത്ത് വർഷത്തിന്റെ പൂർത്തീകരണത്തിന് പറ്റിയ സിനിമ തന്നെയാണ് മസ്തിഷ്ക മരണവും അതിലെ ഫ്രീഡാ സോമൻ എന്ന കഥാപാത്രവും". - രജിഷ പറഞ്ഞു.
ഏത് ഭാഷയിലായാലും മികച്ച സിനിമകളും കഥാപാത്രങ്ങളും നമ്മളെ തേടിവരുന്നുണ്ടോയെന്നതാണ് പ്രധാന കാര്യമെന്നും രജിഷ കൂട്ടിച്ചേർത്തു. "ഏത് ഭാഷയിലായാലും അതിലേക്ക് പോകാനോ പോകാതിരിക്കാനോ അതിർത്തികൾ നിശ്ചയിക്കണ്ട എന്ന വിശ്വാസക്കാരിയാണ് ഞാൻ. നല്ല സിനിമയും കഥാപാത്രവുമാണെങ്കിൽ ഏത് ഭാഷയിൽ ചെയ്യാനും ഞാൻ തയ്യാറാണ്.
മലയാള സിനിമ കഥാപരമായി മറ്റു ഭാഷകളെ അപേക്ഷിച്ച് ഇപ്പോഴും കുറേ കരുത്തോടെ മുന്നേറുന്ന മേഖലയാണ്. അതേസമയം, മറ്റു ഭാഷകളിലും മികച്ച കഥകളും കഥാപാത്രങ്ങളും വരുന്നുണ്ട് എന്നതാണ് എന്റെ അനുഭവം.
അതുകൊണ്ട് തന്നെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഞാൻ യാതൊരു അതിർത്തിയും നിശ്ചയിച്ചിട്ടില്ല".- രജിഷ പറഞ്ഞു. കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം ആണ് രജിഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates