തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ആരാധകരുള്ള നടിമാരിലൊരാളാണ് നടി രാകുൽ പ്രീത് സിങ്. ഇപ്പോഴിതാ തന്നെക്കുറിച്ച് പ്രചരിക്കുന്ന ഒരു വ്യാജ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ഡോ പ്രശാന്ത് ഡിസൈർ എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ പഴയ ലുക്കും പുതിയ ലുക്കും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു കോസ്മെറ്റിക് അനാലിസിസ് വിഡിയോ ആണ് ഡോ പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്.
രാകുൽ പലതരത്തിലുള്ള കോസ്മെറ്റിക് സർജറികൾക്ക് വിധേയ ആയിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. ബോട്ടോക്സ്, ഫില്ലറുകൾ അതുപോലെ മൂക്കിനും നടി സർജറി ചെയ്തിട്ടുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്. രാകുൽ താൻ നടത്തിയിരിക്കുന്ന കോസ്മെറ്റിക് സർജറികളെക്കുറിച്ച് തുറന്നു പറയാറില്ലെന്നും അവരെപ്പോഴും ഫിറ്റ്നസിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ഇത് ആളുകൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
രൂക്ഷമായ മറുപടിയാണ് രാകുൽ വിഡിയോ പങ്കുവച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മറുപടിയായി കുറിച്ചിരിക്കുന്നത്. വ്യാജ മുന്നറിയിപ്പ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. ഇദ്ദേഹത്തെപ്പോലുള്ളവർ ഡോക്ടർമാരാണെന്ന് അവകാശപ്പെടുകയും വസ്തുതാപരമായ പ്രസ്താവനകൾ നടത്തുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്നതാണെന്ന് നടി പറഞ്ഞു.
ആളുകൾ സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും എങ്കിലും സയൻസിനെ കൂട്ടുപിടിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാകുൽ കൂട്ടിച്ചേർത്തു.
"ഒരു അഭിനേതാവ് എന്ന നിലയിൽ സയൻസ് എനിക്ക് മനസിലാകും. ആളുകൾ ശസ്ത്രക്രിയകൾ ചെയ്യുന്നതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ പറ്റും എന്നൊരു കാര്യമുണ്ട്. അതിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ?. ഇത്തരം 'ഡോക്ടർമാരെ' സൂക്ഷിക്കുക". - രാകുൽ കുറിച്ചു.
അതേസമയം നിരവധി പേരാണ് ഡോക്ടർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'ദിവസവും വർക്കൗട്ട് ചെയ്താൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകും, ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കൂ', 'കാര്യമറിയാതെ ആളുകളെ വിലയിരുത്തുന്നത് നിർത്തൂ', 'ആദ്യം നിങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്ന് കാണിക്കൂ' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ദേ ദേ പ്യാർ ദേ 2 ആണ് രാകുലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates