മികച്ച അഭിപ്രായങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. ബാഹുൽ രമേഷ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, സൗരഭ് സച്ച്ദേവ, അശോകൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം റിലീസായതിന് പിന്നാലെ സിനിമയുടെ ടൈറ്റിലിനെക്കുറിച്ചും ചിത്രത്തിലോ ഓരോ സംശയങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളിലാണ് ഓരോ സിനിമാ പ്രേക്ഷകരും.
സിനിമ കണ്ടവർ പലരും തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. നമുക്ക് എക്കോയുടെ ഉള്ളറകളിലേക്ക് ഒന്ന് കടന്നാലോ. എക്കോ എന്ന വാക്കിന്റെ അർഥമെന്താണ് എന്നറിയാമോ? 'വൺ' എന്നാണ് എക്കോ എന്ന വാക്കിന് പൊതുവേ പറയുന്ന അർഥം.
'ഏക' എന്നാണ് ഈ വാക്കിന്റെ സംസ്കൃത ഭാഷയിലുള്ള അർഥം. ഒരൊറ്റ മാസ്റ്റർ എന്ന അർഥത്തിൽ ചിലർ 'പ്രതിധ്വനി' എന്നും ഈ വാക്കിനെ ഉപയോഗിക്കാറുണ്ട്. മലായ ഭാഷയിൽ 'ടെയ്‌ൽ' (വാൽ) എന്നാണ് എക്കോയുടെ അർഥം. വിധേയത്വം എന്ന അർഥത്തിൽ ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ച അർഥവും ഇതാണെന്ന് സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും.
പ്രധാനമായും മൂന്ന് കാലഘട്ടങ്ങളാണ് എക്കോയിൽ ചിത്രീകരിച്ചിരിക്കുന്നത്. മോഹൻ പോത്തനും കുര്യച്ചനും മലായയിൽ ആദ്യമായി എത്തുന്നത് 1940 കളുടെ തുടക്കത്തിലാണ്. അതിന്റെ സൂചനകൾ സിനിമയിൽ വ്യക്തമായി തന്നെ പറയുന്നുമുണ്ട്.
മലായ പ്രവിശ്യയെ ജപ്പാൻ ആക്രമിച്ച് അധീനതയിലാക്കിയ കാലഘട്ടമാണെന്ന് റേഡിയോ വാർത്തയിലൂടെ നമുക്ക് മനസിലാക്കാം. യുദ്ധത്തെത്തുടർന്ന് കൃഷി നശിച്ചതും പേൾ ഹാബർ അക്രമണത്തെക്കുറിച്ച് പറയുന്നതുമൊക്കെ വച്ചു നോക്കുമ്പോൾ 1941 ലായിരിക്കണം ആ വർഷമെന്നും നമുക്ക് ഉറപ്പിക്കാം.
മോഹൻ പോത്തൻ കുര്യച്ചനെ അന്വേഷിച്ച് ആദ്യമെത്തുന്നത് ഇന്ത്യയിൽ അടിയന്തരാവസ്ഥ നടപ്പിലാക്കിയതിന് ശേഷമാണ്. 1977 ന്റെ രണ്ടാം പകുതിയിലാണെന്ന് നമുക്ക് അനുമാനിക്കാം. കാരണം കക്കയം ക്യാംപിൽ പട്ടികളെയും കൊണ്ട് കുര്യച്ചൻ വന്നിരുന്ന കാര്യം ചിത്രത്തിലെ പാപ്പച്ചൻ എന്ന കഥാപാത്രം പറയുന്നുണ്ട്.
കാട്ടുക്കുന്നിൽ നിന്ന് തിരിച്ചു പോയ മോഹൻ പോത്തനെ കോതമംഗലത്ത് വച്ച് പൊലീസ് പിടിക്കുകയും ജയിലിൽ ഇടുകയും ചെയ്യുന്നു. ആ ജയിൽ വാസത്തിന് ശേഷമുള്ള കാലമാണ് സിനിമയിൽ നിലവിലെ കാലഘട്ടമായി കാണിക്കുന്നത്. ആറ് വർഷത്തോളം മോഹൻ പോത്തൻ ജയിലിൽ കിടന്നു എന്ന് സിനിമയിൽ പറയുന്നത് കണക്കാക്കിയാൽ 1983 കാലഘട്ടമാണ് സിനിമയുടെ വർത്തമാന കാലം.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതു പോലെ തന്നെ എക്കോ സിനിമ ഒരു പ്രേക്ഷകന് മുന്നിൽ തുറന്നു വയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യർക്കിടയിലെ വിശ്വാസവും എല്ലാ കരുതലിനുമപ്പുറം സ്വാതന്ത്ര്യമില്ലായ്മയുടെ ബന്ധനമുണ്ടെന്നുമൊക്കെ ഈ സിനിമ പറഞ്ഞു വയ്ക്കുന്നു. സിനിമയ്ക്കപ്പുറം എക്കോ പ്രേക്ഷകന് മുന്നിൽ തുറന്നു വയ്ക്കുന്ന അനുഭവവും വളരെ വലുതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates