Seema G Nair supports Rahul Mamkootathil ഫെയ്സ്ബുക്ക്
Entertainment

'വര്‍ഷങ്ങളോളം ചാറ്റ് ചെയ്ത് കൂട്ട് കൂടി രസിക്കും; പെട്ടെന്ന് ഒരാള്‍ മാത്രം പ്രതി; ഒരാള്‍ക്കായി വഴി തെറ്റില്ല'; രാഹുലിനെ പിന്തുണച്ച് സീമ ജി നായര്‍

'ഒരാള്‍ക്കായി വഴി തെറ്റില്ല. രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും'

സമകാലിക മലയാളം ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ കാണുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നത് ഉമ്മന്‍ ചാണ്ടിയെയാണെന്നാണ് സീമ ജി നായര്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സീമ ജി നായര്‍ രാഹുലിന് പിന്തുണ അറിയിച്ചെത്തിയത്.

വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ലെന്നാണ് സീമ പറയുന്നത്. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? എന്നും അവര്‍ ചോദിക്കുന്നു. സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെയാണ്:

പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആയിരുന്നു. കമന്റ്‌ബോക്‌സ് ഓഫ് ചെയ്യുന്നില്ല. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. രാഹുല്‍ മാങ്കൂട്ടത്തിന് എതിരെയുള്ള ചര്‍ച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോര്‍മ്മ വരുന്നത്, കുറച്ച് നാളുകള്‍ക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയില്‍ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്.

നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമുള്ള കാര്യമാണ്. തുടര്‍ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേര്‍ത്ത് നട്ടാല്‍ കുരുക്കാത്ത, ഒരു 'നുണബോംബ്' ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മന്‍ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാന്‍ ആര്‍ക്കും കഴിയില്ല. പിതൃതുല്യന്‍ എന്ന് പറഞ്ഞവര്‍ക്ക് അത് മാറ്റി പറയാന്‍ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യന്‍ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളര്‍ന്നു പോയ്കാണും.

ഒരു മനുഷ്യനെ മാനസികമായി തകര്‍ക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയല്‍ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയില്‍ നിന്നും ആഭാസനായ മുഖ്യമന്ത്രിയായിഅദ്ദേഹത്തെ മാറ്റി. എല്ലാരും ചേര്‍ന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യങ്ങള്‍ക്ക് നടുവില്‍ തളര്‍ന്നിരുന്നിട്ടുണ്ടാവും. അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോള്‍ ആയിരിക്കും.

ഉമ്മന്‍ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവര്‍ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടാവാം. ഉമ്മന്‍ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങള്‍ പിന്നിടുമ്പോഴും ഞാന്‍ ടീവിയുടെ മുന്നില്‍ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.

ചില പാര്‍ട്ടിയില്‍ ഞാന്‍ കണ്ടിട്ടുള്ളത് അവരവരുടെ പാര്‍ട്ടിക്കാര്‍, നേതാക്കന്മാര്‍, എം എല്‍ എ മാര്‍, മന്ത്രിമാര്‍, എന്തിന് വേറെ, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും എന്ത് വലിയ തെറ്റ് ചെയ്താലും 'അതിന് ന്യായീകരണങ്ങള്‍ ഏറെയാണ്'. സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവര്‍ക്ക് ശക്തമായ കവചം തീര്‍ക്കാന്‍ അവര്‍ക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍, കളളം സത്യവും, സത്യം കള്ളവുമായി മാറാന്‍ നിമിഷങ്ങള്‍ മതി. ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മര്‍ദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും?

വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്.

രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോണ്‍ പരിശോധിച്ചാല്‍, ഇതിലും വലുത് കിട്ടാന്‍ സാധ്യതയുണ്ട്. ഈ കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. കേസില്ലേല്‍ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും... എതിര്‍ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്നവരുടെ ഇടയില്‍ നിങ്ങള്‍ പിടിച്ച് നില്‍ക്കുക .

41 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടു, അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുന്‍ അനുഭവങ്ങള്‍ അതാണ് . എരിതീയില്‍ എണ്ണയൊഴിച്ച് തരാന്‍ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകള്‍ ആണ് ഇവിടെ നടക്കുന്നത്.

രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്‌തെങ്കില്‍ മാത്രമാണ്. രാഹുല്‍ ഈശ്വറിനെ പോലുള്ള ചിലര്‍ രാഹുലിനെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എതിര്‍ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങള്‍ എതിര്‍ സ്വരത്തിലാണെങ്കിലും , ചിന്തകള്‍ എതിര്‍ദിശയിലാണെങ്കിലും ഒരു പ്രശ്‌നം വന്നപ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലെ ചിലര്‍ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുല്‍. നല്ലതിനായി കാത്തിരിക്കുക.

Actress Seema G Nair comes in support of Rahul Mamkootathil amid several women rises serious allegations against him. she is comparing him with Oommen Chandy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT