ഷൂട്ടിങ്ങിനിടയിൽ ആർത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് ആർത്തവത്തെക്കുറിച്ചും ഹോർമോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചുമൊക്കെ ശ്രുതി പങ്കുവച്ചത്.
കരിയറിന്റെ തുടക്കത്തിൽ പറയാൻ മടിച്ചെങ്കിലും, പിന്നീട് സംവിധായകരോട് ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ താൻ ശീലിച്ചതായി ശ്രുതി പറഞ്ഞു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളതിനാൽ തനിക്ക് കടുത്ത ആർത്തവവേദന അനുഭവപ്പെടാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ സിനിമാ സെറ്റുകളിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിച്ചിരുന്നില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഇതൊരു സാമൂഹിക വിലക്കെന്നതിലുപരി, പലരും ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താല്പര്യപ്പെട്ടിരുന്നില്ല. ചില ദിവസങ്ങളിൽ തൻ്റെ രൂപത്തിലോ ഊർജ്ജസ്വലതയിലോ മാറ്റങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന് സംവിധായകർ അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.
തൻ്റെ ഒരു സഹപ്രവർത്തകൻ മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പറഞ്ഞപ്പോൾ സെറ്റിലുള്ളവർ അതിനനുസരിച്ച് ജോലി ക്രമീകരിച്ചത് കണ്ടതാണ് തന്റെ കാര്യത്തിലും മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ശ്രുതി ഹാസൻ പറഞ്ഞു. തുടർന്ന് തനിക്ക് ആർത്തവമാണെന്ന കാര്യം സംവിധായകനെ അറിയിച്ചു.
ആർത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുന്ന ഒരു മകളുള്ള ആ സംവിധായകൻ കാര്യങ്ങൾ വളരെ സഹാനുഭൂതിയോടെയാണ് മനസ്സിലാക്കിയത്. അത് കാര്യങ്ങളെ പൂർണമായി മാറ്റിമറിച്ചെന്നും നടി വ്യക്തമാക്കി. "അതായത്, ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു.- ശ്രുതി പറഞ്ഞു.