ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി റാപ്പർ വേടൻ (ഹിരൺദാസ് മുരളി). വേടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗളൂരുവിലെ ഡി കെ ശിവകുമാറിന്‍റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്കിടെ ഡി കെ ശിവകുമാർ തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടൻ കുറിച്ചു.
"ശത്രുക്കൾ കൂടുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും, ശത്രുക്കൾ കുറയുമ്പോൾ ശക്തിയും കുറയും" -എന്നായിരുന്നു ശിവകുമാർ വേടന് നൽകിയ ഉപദേശം. "ഞാൻ എന്നെന്നും ഓർക്കാൻ പോകുന്ന ആ രാത്രികളിൽ ഒന്ന്". -എന്നും വേടൻ കുറിച്ചിട്ടുണ്ട്.
"സത്യം പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുകൾ ഉള്ളതായി തോന്നുന്നില്ല. എനിക്ക് ഒന്നിനെക്കുറിച്ചും വിഷമമില്ല അയ്യാ. കാരണം നിങ്ങളെപ്പോലുള്ള ആളുകൾ ദക്ഷിണേന്ത്യയിലുണ്ട്. അതുകൊണ്ട് എനിക്ക് ഒട്ടും വിഷമിക്കേണ്ടതില്ല". - എന്നും വേടൻ പറഞ്ഞു.
"എന്റെയും എൻ്റെ ടീമിന്റെയും ഒരുപാട് സ്നേഹം. കേരളത്തിൽ ഉടൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു".- വേടൻ കൂട്ടിച്ചേർത്തു. മുൻ കർണാടക സ്റ്റേറ്റ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഹാരിസ് നാലപ്പാടും കൂടിക്കാഴ്ചയിൽ വേടനോടൊപ്പമുണ്ടായിരുന്നു.
ഈ സന്ദർശനത്തിന് വഴിയൊരുക്കിയ ഹൈബി ഈഡൻ എംപിക്കും ഭാര്യ അന്ന ഈഡനും വേടൻ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. സാമൂഹിക വിഷയങ്ങൾ തന്റെ പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന വേടന്റെ ഈ സന്ദർശനം സാംസ്കാരിക-രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
അതേസമയം വേടനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. "നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ അയ്യാ എന്ന് വിളിക്കുന്നത് ?... ഇത് വളരെ നിരാശാജനകമായിപ്പോയി", "പാട്ടിലൂടെ അടിമത്തത്തിൽ നിന്ന് മുക്തരാകുന്നതിനേക്കുറിച്ച് പറയുന്നു..ലോകത്ത് ധനികനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകരുതെന്ന് പറയുന്നു. അങ്ങനെയുള്ള നിങ്ങൾ തന്നെ അയ്യാ എന്ന് വിളിക്കുന്നു...എനിക്ക് അയ്യേ എന്നാണ് തോന്നുന്നത്".- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates