കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി 22 വർഷത്തോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലീസ് ബംഗളൂരുവിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
2001-ലെ കൊമ്പ്ര പ്രദീപൻ വധക്കേസ്,2004-ലെ രവീന്ദ്രൻ വധക്കേസ്, യോഗാനന്ദൻ വധശ്രമക്കേസ് തുടങ്ങി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് സുപ്രധാന കേസുകളിൽ പ്രതിയാണ് രാഗേഷ്. ഈ കേസുകളിൽ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വിവി. മനോജ്, കണ്ണൂർ എസിപി അസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ ജന്മനാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ വർഷങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചു. പഴയൊരു സുഹൃത്തിൽ നിന്ന് ലഭിച്ച അവ്യക്തമായ ഫോട്ടോ സൈബർ ഫോറൻസിക് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വ്യക്തത വരുത്തിയാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചത്.
ബംഗളൂരുവിനടുത്തുള്ള തർബനഹള്ളി എന്ന പ്രദേശത്ത് 'സാബു' എന്ന വ്യാജപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തൃശൂർ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് കഴിഞ്ഞ 20 വർഷമായി ഇവിടെ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഇയാൾ, ജോലി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാതെ അധിക സമയവും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
തർബനഹള്ളിയിലെ നൂറുകണക്കിന് വീടുകൾക്കിടയിൽ ഒരാഴ്ചയോളം രഹസ്യനിരീക്ഷണം നടത്തിയാണ് രാഗേഷ് താമസിക്കുന്ന വീട് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് സംഘം വീട് വളഞ്ഞു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ വീട്ടിൽ വളർത്തിയിരുന്ന നായയെ അഴിച്ചുവിട്ട് പ്രതിരോധിക്കാൻ പ്രതി ശ്രമിച്ചെങ്കിലും അന്വേഷണസംഘം സാഹസികമായി രാഗേഷിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates