

മൂന്നാർ: പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്നാറിലെ ചൊക്രമുടി മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. കാഴ്ചവട്ടങ്ങളെ മറയ്ക്കുന്ന കോടമഞ്ഞും നനുത്ത മഴത്തുള്ളികളും തഴുകിപ്പോകുന്ന മലഞ്ചെരുവുകളിൽ നീലപ്പട്ടു വിരിച്ച് പശ്ചിമഘട്ടത്തിന്റെ സ്വന്തം 'സ്ട്രോബിലാന്തസ് കുന്തിയാന' പൂത്തുലഞ്ഞു. ഒരുകാലത്ത് ഭൂമാഫിയ കൈയടക്കിവെച്ചിരുന്നതും പിന്നീട് സർക്കാർ സംവിധാനങ്ങൾ ഒത്തൊരുമിച്ച് കൈയേറ്റമൊഴിപ്പിച്ച് തിരികെ പിടിച്ചതുമായ മണ്ണിലാണ് ഇപ്പോൾ പ്രകൃതി സ്വന്തം നീല പരവതാനി ഒരുക്കിയിരിക്കുന്നത് എന്നത് ഈ പൂക്കാലത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.
ഇതിനുമുൻപ് 2014-ലാണ് ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. കൃത്യം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൊക്രമുടി വീണ്ടും നീലപ്പൂക്കളം തീർക്കുന്നത്. മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴ പൂക്കൾ പൂർണ്ണമായി വിടരുന്നതിന് നേരിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും, മൊട്ടിട്ടുനിൽക്കുന്ന കുറിഞ്ഞി ചെടികളും കോടമഞ്ഞും പാറക്കെട്ടുകളും ചേർന്ന് പ്രദേശത്തെ അതിമനോഹരമായ കാൻവാസാക്കി മാറ്റിയിട്ടുണ്ട്.
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽ നിന്ന് തിരിഞ്ഞ് ചെമ്മണ്ണാർ - ഗ്യാപ്പ് റോഡ് വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചൊക്രമുടിയിലെ ഈ നീല വസന്തത്തിന് അരികിലെത്താം. കൂടാതെ ബൈസൺവാലി, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. വരുംദിവസങ്ങളിൽ മഴ മാറി വെയിൽ തെളിയുന്നതോടെ ചൊക്രമുടി മലനിരകൾ പൂർണ്ണമായും നീലക്കടലായി മാറും. പ്രകൃതി ഒരുക്കിയ ഈ അപൂർവ്വ ദൃശ്യവിരുന്ന് കൺകുളിർക്കെ കാണാനും ആസ്വദിക്കാനുമായി ഇതിനകം തന്നെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രദേശത്തേക്ക് ആരംഭിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates