

കാസർകോട്: നൽകിയ വാക്ക് പാലിച്ച് ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോട് ഊരിലെ ആദിവാസി വിദ്യാർഥികൾക്ക് സ്കൂളിലേക്ക് യാത്ര ചെയ്യാൻ സൈക്കിളുകൾ സമ്മാനിച്ച് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 18 സൈക്കിളുകളാണ് ഊരിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. സൈക്കിൾ വിതരണത്തിന് ശേഷം കുട്ടികൾക്കൊപ്പം സന്തോഷത്തോടെ കളക്ടറും സൈക്കിൾ ചവിട്ടി.
കഴിഞ്ഞ മാർച്ച് മാസത്തിൽ കളക്ടർ കണ്ണങ്കോട് ആദിവാസി കോളനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആ സന്ദർശന വേളയിൽ വീടുകൾ, ഭൂമി, പട്ടയം, ഊരിലേക്കുള്ള റോഡ്, കുട്ടികളുടെ പഠനത്തിനായി കമ്മ്യൂണിറ്റി സ്റ്റഡി റൂം തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രദേശവാസികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ആദിവാസി വിദ്യാർഥികൾ കളക്ടറേറ്റിലെത്തി അർജുൻ പാണ്ഡ്യനെ നേരിൽ കണ്ടിരുന്നു. സ്കൂളുകളിലേക്ക് എളുപ്പത്തിൽ പോയിവരുന്നതിനായി തങ്ങൾക്ക് സൈക്കിളുകൾ വേണമെന്ന ആഗ്രഹം കുട്ടികൾ അന്നത്തെ കൂടിക്കാഴ്ചയിലാണ് കളക്ടറോട് പങ്കുവെച്ചത്. കുട്ടികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച കളക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പിലൂടെ അതിവേഗം പദ്ധതി യാഥാർത്ഥ്യമാക്കുകയായിരുന്നു. സ്കൂളിലേക്ക് യാത്ര ചെയ്യാൻ സ്വന്തമായി സൈക്കിൾ ലഭിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് കണ്ണങ്കോട് ഊരിലെ വിദ്യാർത്ഥികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates