എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ സംഗീത ലോകത്തിന് സമ്മാനിച്ച ഗായികയാണ് കെ എസ് ചിത്ര. 1979ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങിയ ഗാനം.
പിന്നീടിങ്ങോട്ട് വിവിധ ഭാഷകളിലായി ഒട്ടേറെ ഹിറ്റ് പാട്ടുകൾ ചിത്ര ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് സമ്മാനിച്ചു. നടി ഉർവശിക്ക് വേണ്ടി പാടുമ്പോഴാണ് തനിക്കേറ്റവും കൂടുതൽ സന്തോഷം തോന്നുന്നതെന്ന് ഒരഭിമുഖത്തിൽ ചിത്ര തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
"ചിത്ര ചേച്ചി എനിക്കു വേണ്ടി എത്ര പാട്ടുകൾ പാടിയിട്ടുണ്ടെന്ന് എനിക്കറിയില്ല. അങ്ങനെയൊരു കണക്ക് എടുത്തിട്ടില്ല സത്യത്തിൽ. പക്ഷേ ഒന്നുണ്ട് ചേച്ചി എനിക്ക് വേണ്ടി പാടിയ എല്ലാ പാട്ടുകളും ഹിറ്റാണ്".- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി ചിത്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ചിത്ര പാടി ഉർവശി അഭിനയിച്ച ചില പാട്ടുകൾ ഒന്ന് ഓർത്തെടുത്താലോ.
പ്രിയദർശന്റെ മനോഹരമായ ഫ്രെയിമുകളും ഉർവശിയുടെ സാന്നിധ്യവും ചിത്രയുടെ ശബ്ദവും മലയാളികൾക്ക് സമ്മാനിച്ച പാട്ടാണ് മിഥുനത്തിലെ ഞാറ്റുവേല കിളിയേ. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് എംജി രാധാകൃഷ്ണൻ ആയിരുന്നു സംഗീതമൊരുക്കിയത്. ദാവണി ഉടുത്ത് അതിമനോഹരിയായാണ് ഉർവശിയെ ഗാന രംഗത്തിൽ കാണാനാവുക. മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ജഗതി, തിക്കുറശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ ആണ് ചിത്രം നിർമിച്ചത്.
കെ എസ് ചിത്ര, ഉർവശി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർ ഹിറ്റ് പാട്ടാണ് സ്ഫടികത്തിലെ പരുമല ചെരുവിലേ... ഈ പാട്ട് മുഴുവൻ ഉർവശിയും ചിത്രയുമാണ് കൊണ്ടുപോയത്. എസ് പി വെങ്കടേഷ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഈ പാട്ട് പാടാൻ നാണക്കേടാണെന്ന് പറഞ്ഞ് ആദ്യം ചിത്ര വിസമ്മതിച്ചു. പിന്നീട് സിനിമയുടെ സംവിധായകൻ ഭരതൻ വന്ന് ചിത്രയ്ക്ക് കഥ പറഞ്ഞു കൊടുത്ത ശേഷമാണ് ചിത്ര ഈ പാട്ട് പാടാൻ തയ്യാറായത്. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന പാട്ടും, പരുമല ചെരുവിലേ എന്ന പാട്ടും ചിത്ര ഒരു വേദികളിലും പാടിയിട്ടില്ല.
എത്ര കേട്ടാലും മതിയാകാത്ത ചിത്രയുടെ പാട്ടുകളിലൊന്നാണ് മഴവിൽക്കാവടിയിലെ തങ്കത്തോണി. ജോൺസൺ മാഷ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്ര ചേച്ചിയുടെ മനോഹരമായ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ.
"പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളം പോലും
മേളത്തില്‍ തുള്ളിപ്പോയി..." എന്ന പാട്ടിലെ വരികൾക്ക് ആരാധകരേറെയാണ്.
ഒരു സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ പാടി നടന്ന പാട്ടായിരുന്നു അച്ചുവിന്റെ അമ്മയിലെ എന്തു പറഞ്ഞാലും... ചിത്രയുടെ ശബ്ദത്തിൽ വാത്സല്യത്തിന്റെ മാധുര്യം നിറഞ്ഞു തുളുമ്പി നിൽക്കുകയാണ് ഈ ഗാനത്തിൽ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ഉർവശിയും ജഗദീഷും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് നാരായം. ചിത്രത്തിലെ ശ്രീരാമ നാമം... എന്ന പാട്ടിനും ആരാധകരേറെയാണ്. പികെ ഗോപിയാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. ജോൺസൺ മാഷായിരുന്നു സംഗീതം. പഴയ കാലത്തേക്ക് മലയാളികളെ തിരികെ കൊണ്ടു ചെല്ലുന്ന ഒരു ഗാനം കൂടിയായിരുന്നു ശ്രീരാമ നാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates