റിമ കല്ലിങ്കലിനെ കേന്ദ്ര കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടി രണ്ടാം ആഴ്ചയിലേക്ക് പ്രദർശനം തുടരുന്നു. സമൂഹവുമായി അധികം ഇടപെഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കയ്യടി നേടുന്നുണ്ട്.
ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ അഷറഫ് ഗുരുക്കളുടെ വാക്കുളാണ് ഇപ്പോൾ വൈറലാകുന്നത്. "തിയേറ്റർ ഇപ്പോൾ തിയറ്ററുകളിൽ ഓടികൊണ്ടിരിക്കുന്നു. ഇതിന്റെ റിവ്യൂസ് ഗംഭീരം തന്നെ. സജിൻ ബാബുവിന്റെ സിനിമ നാം പ്രേക്ഷകർ പക്കാ ഓഫ് ബീറ്റ് എന്ന് കരുതുന്നിടത്ത് തെറ്റി. കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്. പ്രിവ്യു ഷോ കാണാൻ കഴിഞ്ഞില്ല...
റിമ കല്ലിങ്കൽ, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല റിമ എന്ന ആർട്ടിസ്റ്റ് ഇത്ര ഗംഭീരം ആയിട്ട് പെർഫോമൻസ് ചെയ്യും എന്ന്. പക്ഷെ അവർക്ക് അത്തരം വേഷങ്ങൾ കിട്ടാത്തത് കൊണ്ടായിരിക്കാം നമ്മൾ അങ്ങനെ കരുതുന്നത്. അവിടെയാണ് സജിൻ ബാബുവിന്റെ മിടുക്ക്. തിയേറ്ററിൽ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തത്തിലും കഥയുടെ കെട്ടുറപ്പും ആണ് എന്ന് തോന്നുന്നു ഈ സിനിമയെ ഇത്രയും അംഗീകാരങ്ങൾ തേടി എത്തിയതും.
ഈ സിനിമയുടെ ലൊക്കേഷനിൽ ഞാൻ ചെന്നപ്പോൾ സജിൻ ബാബു കഥ പറഞ്ഞു. റിമ കയറേണ്ടുന്ന തെങ്ങും എന്നെ കലാ സംവിധായകൻ സജി ജോസഫ് കാണിച്ചു തന്നു. നാളുകളായിട്ട് ആ തെങ്ങ് കയറ്റക്കാർ കയറിയിട്ടില്ല എന്നറിയാം തെങ്ങിന്റെ മുകളിലേക്കു നോക്കിയാൽ, അത്രയ്ക്ക് ഉയരവും ഒരു വളവും ഉണ്ട്.
റിമയോട് ഞാൻ പറഞ്ഞു റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാൽ ശ്രമിക്കാം എന്ന് റിമയും. കയറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞാൻ ആദ്യം വിവരിച്ചു. കുറെ മുകളിൽ എത്തുമ്പോൾ തെങ്ങ് ആടും അപ്പോൾ ഒമിറ്റിങ് ടെൻഡൻസി ഉണ്ടാകും താഴോട്ടു നോക്കുമ്പോൾ തല കറങ്ങും. ഒരു കാരണവശാലും റിമ ആ തെങ്ങിൽ നിന്നും വീഴില്ല അത് ഞാൻ ഉറപ്പ് തരാം!!!
ആദ്യം എന്റെ ഫൈറ്റർ കയറി ഒന്ന് കാണിച്ചു തരും. സത്യത്തിൽ ആ മുഖത്ത് നല്ല ഭയം എനിക്ക് കാണാമായിരുന്നു. അതിലും നല്ല ഭയം ഉള്ളിൽ ഒതുക്കിയാണ് ഞാനും നിൽക്കുന്നത്. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറിൽ അധികം ആ തെങ്ങിൽ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീൻ ചെയ്തു തീർത്തത്.
താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരിന്നു.. എന്റെ നഷ്ട്ടം ആണ് തിയേറ്റർ!!! സജിൻ പറഞ്ഞു ഇതിൽ ഒരു വേഷം ചെയ്യണം എന്ന്...പക്ഷെ എനിക്ക് മറ്റൊരു ലൊക്കേഷനിൽ എത്തേണ്ടത് കൊണ്ട് ആ വേഷം എനിക്ക് നഷ്ടമായി.." - അഷറഫ് ഗുരുക്കൾ ഫെയ്സ്ബുക്കിൽ കുറിച്ചു.
റിമ കല്ലിങ്കൽ, ഡെയ്ൻ ഡേവിസ്, സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിധത്തിലാണ് അഭിനയം കാഴ്ച വച്ചിട്ടുള്ളത്. സജി ജോസഫിന്റെ കലാസംവിധാനവും സയീദ് അബ്ബാസിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
ശ്യാമപ്രകാശിന്റെ കാമറയും മികച്ചതാണ്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. എം എസ്, എഡിറ്റിങ്: അപ്പു ഭട്ടതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ,
മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates