ന്യൂഡൽഹി: 'ഘൂഷ്‌ഖോർ പണ്ഡത്' സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച് സുപ്രീം കോടതി. ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഘൂഷ്‌ഖോർ പണ്ഡതിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
നീരജ് പാണ്ഡെ നിർമിച്ച് മനോജ് ബാജ്പേയ് നായകനായെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ, നീരജ് പാണ്ഡെ എന്നിവർക്ക് നോട്ടീസ് അയച്ചു.
"ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ എന്തിനാണ് നിങ്ങൾ അപകീർത്തിപ്പെടുത്തുന്നതെന്ന്" കോടതി ചോദിച്ചു. ഇത് ധാർമികതയ്ക്കും പൊതുസമൂഹത്തിന് നിരക്കാത്തത് ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പുതിയ പേര് അറിയിക്കാതെ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണ സമാജ് ഓഫ് ഇന്ത്യയുടെ നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി അതുൽ മിശ്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 'ഘൂഷ്‌ഖോർ പാണ്ഡത്' എന്ന സിനിമ സമൂഹത്തിലെ ഒരു വിഭാഗത്തെയും അവഹേളിക്കുന്നില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നീരജ് പാണ്ഡെയോട് നിർദ്ദേശിച്ചു.
കേസ് ഫെബ്രുവരി 19 ന് വീണ്ടും പരിഗണിക്കും. സിനിമ ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സാമുദായിക ഐക്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെ അധിക്ഷേപിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
സിനിമയുടെ പേരും കഥയും പ്രഥമദൃഷ്ട്യാ ബ്രാഹ്മണ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. കൈക്കൂലി, അഴിമതി എന്നൊക്കെ അർഥമാക്കുന്ന 'ഘൂഷ്‌ഖോർ' എന്ന വാക്കും ജാതിയെയും മതത്തെയും സൂചിപ്പിക്കുന്ന 'പണ്ഡത്' എന്ന വാക്കും ഒഴിവാക്കണമെന്നും ഹർജിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates