കൊച്ചി: മലയാള സിനിമയുടെ താരസംഘടനയ്ക്ക് അമ്മ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ ഉച്ചരിക്കണമെന്നും നടൻ സുരേഷ് ഗോപി. കൊച്ചിയില്‍ നടന്ന 'അമ്മ' കുടുംബ സംഗമ വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
"ഒരുപാട് സ്നേഹക്കൂടുതലാണിപ്പോൾ തോന്നുന്നത്. 1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലെയൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന അമ്മ ആയിട്ടാണ് സംഘടന തുടങ്ങുന്നത്.
പിന്നീട് എംജി സോമന്‍റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 1995 ജനുവരിയില്‍ തന്നെ ധന ശേഖരണാർഥം ആദ്യത്തെ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് അധ്വാനവും ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ടാണ് ഈ സംഘടന നിലനിന്ന് പോയത്. ആറ് മാസം മുൻപ് നമ്മൾ ഹൃദയം കൊണ്ട് വോട്ട് ചെയ്ത് ജയിപ്പിച്ച ഒരു സംഘം ഒരു വെറുംവാക്ക് പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.
ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ, ഒരുപക്ഷേ ഒരു വീഴ്ചയിൽ ഒരു പുതുലോകത്തെ നമ്മുക്ക് പരിചയപ്പെടുത്തി തന്നെങ്കിൽ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് വന്ന് ഈ സംഘത്തെ നയിക്കണം. ഇതൊരു അപേക്ഷയല്ല, ആജ്ഞയാണ്. എല്ലാവർക്കും വേണ്ടിയാണ് ഞാനിത് പറയുന്നത്. ഇതൊരു ആജ്ഞയാണ്.
കേരളപ്പിറവി ദിനത്തിൽ അവിടെ പ്രസംഗിച്ചതു തന്നെ പറയുന്നു. 'ഇവിടെ നിന്ന് ഞങ്ങൾ ഇറങ്ങി പോവുകയാണ്, ഇനി ആരെങ്കിലും ഇത് നോക്കിക്കോ' എന്ന് പറഞ്ഞ് ഇറങ്ങി പോയവൻമാരെയെല്ലാം കുത്തിന് പിടിച്ച് ഇവിടെ കൊണ്ടുവന്നിരുത്തി ഇതിന്റെ ഭരണം തിരിച്ചേൽപ്പിക്കണമെന്നാണ് പറഞ്ഞത്.
അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്, നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്"- സുരേഷ് ഗോപി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates