ടൊവിനോ നായകനായെത്തുന്ന പുതിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. ഏപ്രിൽ 10 ന് വിഷു റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിരവധി സിനിമകളുടെ റിലീസ് അടുത്തിടെ മാറ്റിയിരുന്നു. പള്ളിച്ചട്ടമ്പി ഏപ്രിൽ 10 ന് തന്നെ എത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ടൊവിനോ ഇപ്പോൾ.
യുദ്ധത്തിന്റെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് ടൊവിനോ പറഞ്ഞു. മിഡിൽ ഈസ്റ്റിലും വിദേശത്തുമൊക്കെ താമസിക്കുന്ന തന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഓർത്ത് ആശങ്കയുണ്ടെന്നും താൻ അവരുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഐഎഎൻഎസിനോട് ടൊവിനോ പറഞ്ഞു.
"ഈ യുദ്ധത്തിന്റെ സാഹചര്യം വളരെ ആശങ്കാജനകമാണ്. നമ്മുടെ സിനിമയുടെ റിലീസിനേക്കാൾ, നമ്മുടെ സിനിമ കളക്ഷൻ നേടുമോ ഇല്ലയോ എന്നതിനേക്കാൾ എനിക്ക് ആശങ്ക അവിടെ താമസിക്കുന്ന ആളുകളെക്കുറിച്ചാണ്. അപ്പോൾ ആദ്യം ആളുകൾ വരുന്നു, പിന്നെ സിനിമ വരുന്നു. സിനിമ വെറുമൊരു വിനോദോപാധി മാത്രമാണ്. അതൊരിക്കലും ആളുകളേക്കാൾ മുകളിൽ അല്ല.
അതുകൊണ്ട് വ്യക്തിപരമായി മിഡിൽ ഈസ്റ്റിലും വിദേശത്തുമൊക്കെ താമസിക്കുന്ന എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാൻ അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ യുദ്ധം ആരംഭിച്ചിട്ട് ഏകദേശം 20 ദിവസം കഴിഞ്ഞെന്ന് നമുക്കെല്ലാവർക്കും അറിയാം.
ആദ്യമൊക്കെ കഴിഞ്ഞ തവണത്തെപ്പോലെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് പരിഹരിക്കപ്പെടുമെന്ന് നമ്മൾ കരുതി. അതുകൊണ്ട്, വളരെ മുൻപ് 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി ഏപ്രിൽ 9 ന് ആയിരിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അത് മാറ്റേണ്ടി വന്നു. അതുകൊണ്ട് ഏപ്രിൽ 10 ലേക്ക് റിലീസ് മാറ്റി.
ഈ സിനിമയ്ക്കായി ഒരുപാട് പണം നമ്മൾ മുടക്കിയിട്ടുണ്ട്. യുദ്ധം എപ്പോൾ അവസാനിക്കുമെന്ന കാര്യം നമുക്ക് അറിയില്ല. ഈ നിമിഷം വരെ നമുക്ക് അതേക്കുറിച്ച് ഒരു ധാരണയും ഇല്ല. ഇന്നും ഞാൻ മിഡിൽ ഈസ്റ്റിലെ എന്റെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, അവർ ഇപ്പോഴും ആ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്.
അപ്പോൾ നിർമാതാവ് എന്താണോ തീരുമാനിക്കുന്നത് അതിനൊപ്പം നിൽക്കുക എന്നതാണ്. കാരണം അദ്ദേഹമാണ് പണം ചെലവഴിച്ചിരിക്കുന്നത്".- ടൊവിനോ പറഞ്ഞു. "ഇപ്പോൾ ആട് 3 പുറത്തിറങ്ങി, 100 കോടിയിലധികം കളക്ഷൻ നേടി. അത് ഒരു പ്രതീക്ഷയാണ്.
അതുകൊണ്ട്, സിനിമ നല്ലതാണെങ്കിൽ ആളുകൾ കയറുകയും നല്ല കളക്ഷൻ നേടുകയും ചെയ്യും. നിർമാതാവ് എന്ത് തീരുമാനിച്ചാലും ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടാകും. പ്രൊമോഷനും റിലീസിനും വേണ്ടി എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ ചെയ്യും". - ടൊവിനോ കൂട്ടിച്ചേർത്തു.
"ലോകത്തെക്കുറിച്ചോ യുദ്ധത്തെക്കുറിച്ചോ ഒന്നും എനിക്ക് വലിയ അവബോധമില്ല. റിലീസ് തീയതി മാറ്റാൻ ഞാൻ നിർമാതാവിനോട് നിർദ്ദേശിച്ചാൽ, അതിന്റെ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കേണ്ടി വരും. സിനിമ എപ്പോൾ റിലീസ് ചെയ്യണമെന്നത് നടന്റെ തീരുമാനമല്ല.
നിർമാതാവിനും സംവിധായകനുമാണ് അതേക്കുറിച്ച് നന്നായി അറിയുക. എനിക്ക് എന്റെ അഭിപ്രായങ്ങൾ പറയാൻ കഴിയും. സംവിധായകനോടും നിർമാതാവിനോടും അത് പറയാനുള്ള സ്പെയ്സ് എനിക്കുണ്ട്.
ഞങ്ങൾ കുറേ ചർച്ചകൾ നടത്തി, എന്റെ അഭിപ്രായവും ഞാൻ അവരോട് പറഞ്ഞിരുന്നു. അവസാനം അവർ എന്ത് തീരുമാനിക്കുന്നുവോ ആ തീരുമാനത്തിനൊപ്പം ഞാനും നിൽക്കും".- ടൊവിനോ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates