കേരള ഭക്ഷണത്തോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ച് പഴംചോറിനോട് മലയാളികൾക്ക് വല്ലാത്തൊരു ആകർഷണമുണ്ട്. എന്തൊക്കെ കഴിക്കാനുണ്ടെങ്കിലും രാവിലെ പഴംചോറ് കഴിച്ചില്ലെങ്കിൽ സമാധാനം കിട്ടാത്ത പലരുമുണ്ട് നമുക്കിടയിൽ. ഇപ്പോഴിതാ തങ്ങൾ ഇപ്പോഴും പഴയതുപോലെ സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് പറയുകയാണ് താരങ്ങളായ ഉർവശിയും ജയറാമും.
പ്രായം കൂടുന്തോറും പഴമയിലേക്ക് തിരിച്ച് പോകുമ്പോൾ ഒരു ആനന്ദം കിട്ടുന്നുണ്ടെന്ന് ഉർവശി പറഞ്ഞു. പഴയ കാര്യങ്ങൾ വിട്ട് എങ്ങനെ ജീവിക്കാൻ ശ്രമിച്ചാലും അത് നടക്കില്ലെന്ന് ജയറാമും പറഞ്ഞു. 'പരിമള ആൻഡ് കോ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
"നമുക്ക് ആഢംബരമായി ജീവിക്കാനോ അല്ലെങ്കിൽ ഒരു ഫാൻസി ജീവിതം നയിക്കാനോ ഒന്നും പറ്റില്ല. അതാണ് സത്യം. ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ന് രാവിലെയും ഉള്ളിയും കാന്താരി മുളക് ചതച്ചതും കൂട്ടി പഴംചോറ് ആണ് ഞാൻ കഴിച്ചത്.
അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു തൃപ്തിയുണ്ടല്ലോ. അത് വേറെ ഏത് ഭക്ഷണം കഴിച്ചാലും കിട്ടില്ല. മറ്റ് ഭക്ഷണങ്ങൾ കഴിക്കണം, ഇല്ലെന്ന് ഞാൻ പറയില്ല. മറ്റ് ഭക്ഷണങ്ങൾ മോശമാണ് എന്നും ഞാൻ പറയില്ല. എന്താണെന്ന് അറിയില്ല, പ്രായം കൂടുന്തോറും പഴമയിലേക്ക് തിരിച്ച് പോകുമ്പോൾ എന്തെക്കെയോ ഒരു ആനന്ദം കിട്ടുന്നുണ്ട്". - ഉർവശി പറഞ്ഞു.
"എന്നോട് ചോദിച്ചാൽ ഞാനിപ്പോഴും മിഡിൽ ക്ലാസ് തന്നെയാണ്, സത്യമായും പറയുകയാണ്. നമ്മുടെ എല്ലാവരുടെയും ജീവിതം മിഡിൽ ക്ലാസ് അല്ലേ. ഇപ്പോൾ നമ്മൾ വിചാരിച്ചാൽ ഇന്ന് ഉച്ചയ്ക്ക് കഴിക്കാൻ ആ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങ്, ഇവിടെ നിന്ന് വാങ്ങ് എന്നൊക്കെ പറയാം.
എന്നാൽ എനിക്ക് ഉച്ചയ്ക്ക് ഇത്തിരി ചമ്മന്തി അരച്ചതൊക്കെ കൂട്ടി കഴിക്കാനാണ് ഇഷ്ടം. പഴയ ആ കാര്യങ്ങൾ തന്നെയാണ് നമുക്ക് ഇപ്പോഴുമുള്ളത്. അത് വിട്ട് മുകളിലേക്ക് പോകാൻ എങ്ങനെ, എത്ര ശ്രമിച്ചാലും നടക്കില്ല".- ജയറാം പറഞ്ഞു. പാണ്ഡിരാജ് ആണ് പരിമള ആൻഡ് കോ സംവിധാനം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates