കൊച്ചി: 'ആട് 3' ഷൂട്ടിങ്ങിനിടെ നടൻ വിനായകന് പരിക്ക്. തമിഴ്നാട്ടിലെ തിരിച്ചെന്തൂരിൽ നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു നടന് പരിക്കേറ്റത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് നടൻ. ആട് 3 യുടെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
തുടർന്ന് ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദേശിക്കുകയായിരുന്നു. 2015 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ആട് 3. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ആട് 3 നിർമിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് വിനായകന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates