ഭാര്യയുമായി വേർപിരിഞ്ഞുവെന്നും പിന്നീട് താൻ കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നു പോയതെന്നും വെളിപ്പെടുത്തി നടൻ വിനായകൻ. വഴക്കൊന്നുമില്ലെന്നും ഒരുമിച്ച് ജീവിച്ചു പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി.
ഉള്ള് തുറന്ന് സംസാരിക്കാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻഭാര്യ മാത്രമായിരുന്നുവെന്നും അവരുമായുള്ള അകൽച്ചയാണ് തന്നെ വ്യക്തിജീവിതത്തിൽ ഏറെ ഇരുണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടതെന്നും വിനായകൻ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകൻ.
"ഭാര്യ ഉണ്ടായിരുന്നു, ഇപ്പോള്‍ സപ്പറേറ്റ് ആയി പോയി, കുട്ടികളില്ല. വഴക്കൊന്നുമല്ല. പക്ഷേ ഒരുമിച്ച് നില്‍ക്കാന്‍ പറ്റിയില്ല. ഉള്ള് തുറക്കാനുണ്ടായിരുന്നത് മുന്‍ഭാര്യയോട് ആയിരുന്നു. ഇപ്പോള്‍ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാന്‍ ഭയങ്കര ഡാര്‍ക്കായി പോയത്. ഒരാളോടെങ്കിലും നമ്മള്‍ സംസാരിക്കും.
എത്ര അകത്ത് കയറിയാലും നമ്മൾ ഒരാളുടെ അടുത്തെങ്കിലും സംസാരിക്കും. അങ്ങനെയുള്ള ഒരാളായിരുന്നു ഭാര്യ. ഭാര്യ പോയത് എന്‍റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ ഒറ്റക്കായി, തകര്‍ന്നു, പിന്നെ പുറത്തിറങ്ങുന്നില്ല, എന്‍റെ പ്രശ്നമായിരിക്കുമത്. അവളുടേതാവില്ല ഒരിക്കലും. അവളിപ്പോഴും എന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്.
എന്‍റെ യൂട്യൂബ് വരെ റീചാര്‍ജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. എന്റെ പ്രശ്നമാണത്. വേര്‍പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഇല്ലെങ്കില്‍ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാവും. സമാധാനം കൊടുക്കുന്നില്ല ഞാന്‍. അവര്‍ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ. അവരെന്നെ നന്നായി മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും".- വിനായകന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates