കാലമേറെ പിന്നിട്ടെങ്കിലും സ്ഫടികത്തിലെ ആടുതോമയും ചാക്കോമാഷുമൊക്കെ പ്രേക്ഷകമനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ഈ സ്വീകര്യത തന്നെയാണ് ചിത്രം പുതിയ ഭാവത്തിലും മേക്കോവറിലും വീണ്ടും തിയറ്ററുകളിലേക്കെത്തിക്കാനുള്ള തീരുമാനത്തിന് പിന്നിലും. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകൾ പരിഹരിച്ച് ‘സ്ഫടികം റീലോഡ് എഗെയ്ൻ ഇൻ 4 കെ ആൻഡ് ഡോൾബി അറ്റ്മോസ്' സിനിമാപ്രേമികൾക്കായി ഒരുങ്ങുകയാണ്.
സ്ഫടികം റിലീസ് ചെയ്തതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന നാളെ റീ റിലീസിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത് മാറ്റിവച്ചു. രണ്ട് കോടിയോളം രൂപ മുടക്കിയാണ് പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിക്കുന്നത്.
ഹൈ ഡെഫനിഷൻ ബാക്കിങ് നടത്തി പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷൻ ജോലികൾ പുരോഗമിക്കുന്നത്. ജോമെട്രിക്സ് എന്ന പുതിയ കമ്പനിയും റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമ ഈ വർഷം റിലീസ് ചെയ്യാമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ‘‘ബന്ധങ്ങളുടെ ആഴങ്ങളിൽനിന്നു രൂപം കൊണ്ട സിനിമ ഇനിയും ഇരുപത്തഞ്ചും അൻപതും നൂറും വർഷം ജീവിക്കണം എന്നതാണ് ആഗ്രഹം. വരുംതലമുറകൾക്ക് ആടുതോമയെ പരിചയപ്പെടുത്തുന്നതിനായി സിനിമയെ കരുതിവയ്ക്കുകയാണ്’’ ഒരു പ്രമുഖ ദിനപത്രത്തിന നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates