പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഗായകൻ സോമദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ മുൻ ഭാര്യ രംഗത്ത്. സോമദാസിന്റെ ആദ്യഭാര്യ സൂര്യയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. റിയാലിറ്റി ഷോയിലൂടെ വ്യക്തിജീവിതത്തെക്കുറിച്ച് സോമദാസ് നടത്തിയ വെളിപ്പെടുത്തലുകളാണ് സൂര്യയുടെ തുറന്നുപറച്ചിലിന് കാരണം.
സൂര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചര ലക്ഷം രൂപ നൽകി താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്നും സോമദാസ് പരിപാടിയിൽ പറഞ്ഞു. ഭർത്താവിന്റെ വീടുവിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ചും മക്കളെ സോമദാസിനൊപ്പം വിടേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും വിവരിക്കുകയാണ് സൂര്യ.
തന്റെ മുൻകാലജീവിതത്തെപറ്റി ചില കാര്യങ്ങൾ പറയാനുണ്ട് എന്നറിയിച്ചാണ് സൂര്യ ലൈവിൽ വന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ സോമദാസ് എന്ന മത്സരാർത്ഥിയുടെ ആദ്യ ഭാര്യയാണ് താനെന്നും സോമദാസ് ഷോയിൽ പറയുന്ന കാര്യങ്ങളുടെ യഥാർത്ഥ വശമാണ് താൻ പറയുന്നന്നതെന്നുമാണ് സൂര്യ പറഞ്ഞത്. "ഏതൊരു അമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? പട്ടിയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്". താൻ അഞ്ചര ലക്ഷം രൂപയ്ക്ക് മക്കളെ വിലയ്ക്കു വാങ്ങി എന്ന സോമദാസിന്റെ അവകാശവാദമാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന് സൂര്യ.
"2005ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത് ഏഴ് വർഷവും നാല് മാസവും മാത്രമാണ് ഞാൻ ആ വീട്ടിൽ നിന്നത്. സോമസാസ് അമേരിക്കയിൽ അഞ്ച് വർഷത്തോളം ജോലിചെയ്തെന്നാണ് പറയുന്നത് പക്ഷെ രണ്ട് വർഷം അമേരിക്കയിൽ തികച്ചിട്ടില്ല". സോമദാസിന്റെ പരസ്ത്രീ ബന്ധമാണ് തങ്ങൾക്കിടയിലെ യഥാർത്ഥ പ്രശ്നമെന്നും അത് തനിക്ക് മാത്രമല്ല ഒരു ഭാര്യമാർക്കും സഹിക്കാനാവുന്നതല്ലെന്നും സൂര്യ ലൈവിൽ പറയുന്നുണ്ട്.
സോമദാസ് സംഗീത റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് ആകെ മാറിയതെന്നും പണം വരാൻ തുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിന്റെ സ്വഭാവം മാറിയെന്നും കാണാൻ പാടില്ലാത്ത തരത്തിലുള്ള പലതും താൻ കണ്ടെന്നും സൂര്യ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും എല്ലാം സഹിച്ചു അവിടെ നിന്നത് മക്കളെ ഓർത്തു മാത്രമാണെന്നും സൂര്യ പറയുന്നു.
ഞാൻ കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും സൂര്യ ആരോപിച്ചു. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയൊന്ന് കാണാൻ പോലും തന്നെ അനുവദിച്ചില്ലെന്നും എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തെന്നും സൂര്യ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates