അന്തരിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമയിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ വികാരാധീനയായി ഗായിക കെ എസ് ചിത്ര. എസ്പിബിയുമായി ഒന്നിച്ചുള്ള റെക്കോർഡിങ് ഓർമ്മകൾ പങ്കുവച്ച ചിത്ര അദ്ദേഹം തനിക്ക് ഗുരുതുല്യനായിരുന്നെന്നാണ് പറഞ്ഞത്.
''ഞാൻ എസ്പിബിയെ ആദ്യമായി കാണുന്നത് 1984 ൽ ആണെന്ന് തോന്നുന്നു. പുന്നഗെെ മന്നൻ എന്ന സിനിമയുടെ റെക്കോഡിങ്ങിനിടെയാണ് അത്. അദ്ദേഹത്തോടൊപ്പമാണ് ഞാൻ ഏറ്റവും അധികം പാട്ടുകൾ പാടിയിരിക്കുന്നത്. തെലുങ്ക്, തമിഴ് വാക്കുകളുടെ ഉച്ചാരണം പഠിപ്പിച്ചത് അദ്ദേഹമാണ്. വാക്കുകളും അക്ഷരങ്ങളുമെല്ലാം പുസ്തകത്തിൽ പിൻ താളിൽ എഴുതി തരുമായിരുന്നു. അതിപ്പോഴും എന്റെ പക്കലുണ്ട്. ഓരോ വാക്കിന്റെയും അർഥം, അതിന് നൽകേണ്ട ഭാവം അതെല്ലാം എസ്പിബി സാർ എന്നെ പഠിപ്പിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ എസ്പിബി അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ്. സഹജീവികളോട് കരുതലുള്ള ഒരു വ്യക്തി. ഒരു ഉദാഹരണം പറയാം. യുഎസിൽ ഒരിക്കൽ ഒരു സംഗീത പരിപാടിയ്ക്ക് പോയിരുന്നു. മൂന്ന് ദിവസം തുടർച്ചയായി ഷോ ഉണ്ടായിരുന്നു. ഹോട്ടലിൽ താമസിക്കാനായി ചെന്നപ്പോൾ സാറിന്റെ മുറി മാത്രമേ തയ്യാറായിട്ടുണ്ടായിരുന്നുള്ളൂ. മറ്റു മ്യൂസിഷൻസിന്റെ മുറി അവർ വൃത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും അവർ കാത്തിരിക്കണമെന്നും പറഞ്ഞു. എസ്പിബി സാർ മുറിയിലേക്ക് പോയില്ല. മറ്റുള്ളവർക്ക് കൂടി മുറി കിട്ടിയാൽ മാത്രമേ താൻ പോകൂ എന്ന് അദ്ദേഹം വാശിപിടിച്ചു. ''ഞാൻ പോയാൽ നിങ്ങൾ ഇവരെ കാര്യമായി ഗൗനിക്കില്ല. അതെനിക്കറിയാം'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോ തവണ കാണുമ്പോഴും ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാറുണ്ട്. സാർ, നിങ്ങൾ എവിടെയിരുന്നാലും നന്നായിരിക്കണം. താങ്കളുടെ ആശിർവാദം എപ്പോഴും കൂടെയുണ്ടാവണം,”ചിത്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates