മുംബൈ : സിനിമാ മേഖലയിലെ ( കാസ്റ്റിംഗ് കൗച്ച് എന്ന പേരിലുള്ള) ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സിനിമാ നടിമാരുടെ തുറന്നു പറച്ചിലുകൾ തുടരുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് താരം മഹി ഗില്ലാണ് ഒടുവിൽ രംഗത്തെത്തിയത്. അഭ്രപാളിയിൽ ശക്തമായ വേഷങ്ങൾ ചെയ്ത തനിക്ക് യഥാർത്ഥ ജീവിതത്തിൽ അത്ര നല്ലതല്ലാത്ത അനുഭവങ്ങൾ ഉണ്ടായതായാണ് നടി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
അവസരം തേടി പല സംവിധായകരേയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് പോലും ഓര്‍ക്കുന്നില്ല. ഞാന്‍ ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണ് ഒരു സംവിധായകനെ കാണാന്‍ പോയത്. എന്നാല്‍ ഇത്തരം വേഷം ഇട്ട് എത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. പിന്നെയൊരു സംവിധായകനെ കണ്ടപ്പോള്‍, എന്നെ നൈറ്റി ധരിച്ച് കാണണമെന്ന് അയാള്‍ പറഞ്ഞു.
നൈറ്റ് ഗൗണില്‍ കാണണം എന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്ന വിഢ്ഢികളുടെ ലോകമാണ് ഇത്. ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ മഹി ഗിൽ സിനിമാരംഗത്തെ മോശം പ്രവണതകളെപ്പറ്റി തുറന്നടിച്ചു. ഇത്തരം കൂടിക്കാഴ്ചകൾ തനിക്ക് വളരെ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ് ചെയ്യാറെന്ന് മഹി ഗിൽ പറഞ്ഞു.
ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി ഏറ്റവും അധികം അഭിനയിച്ചത്. 2009 ൽ ഇറങ്ങിയ അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലൂടെയാണ് മഹി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തിങ്മേൻഷു ധൂലിയയുടെ സാഹേബ് ബീവി ഔർ ഗാംഗ്സ്റ്റർ 3 ആണ് മഹിയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുങ്കിൽ യുവനടി അർധനഗ്നയായി പ്രതിഷേധിച്ചത് ഏറെ വാർത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates