അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത തിയറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമാണ് പ്രേമം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നായികമാരായി തിളങ്ങിയത് സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ്. എന്നാൽ ഈ ചിത്രത്തിൽ നായികയായി എത്തേണ്ടിയിരുന്ന മറ്റൊരു താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രേമം സിനിമയിൽ ഓഡിഷന് വന്ന് പരാജയപ്പെടുകയും പിന്നീട് മറ്റൊരു ചിത്രത്തിൽ നായികയായി അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത ഒരു നടിയുണ്ട്. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് ദിനേശ് അന്ന് നടന്ന കാര്യങ്ങൾ വിവരിച്ചത്. 'പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവർക്ക് നന്നായി ചെയ്യാൻ കഴിഞ്ഞില്ല', സിനിമയിലെ കാസ്റ്റിങ് ഡയറക്ഷനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിനേശ്.
ദിനേശ് പറഞ്ഞ നടിക്കായുള്ള അന്വേഷണത്തിലായിരുന്നു പിന്നെ ആരാധകർ. 2015ൽ റിലീസ് ചെയ്ത ചിത്രമാണ് പ്രേമം. അതിന് ശേഷം സംസ്ഥാന പുരസ്കാരം നേടിയ നടിമാർ രജിഷ വിജയൻ, പാർവതി തിരുവോത്ത്, നിമിഷ സജയൻ എന്നിവരാണ്. 2016ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ ബിഗ് സ്ക്രീനിലേക്കെത്തുന്നത്. ഈ ചിത്രത്തിന് തന്നെയായിരുന്നു നിമിഷയെതേടി സംസ്ഥാനപുരസ്കാരമെത്തിയതും. 2018ൽ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ദിനേഷ് പറഞ്ഞ നടി രജിഷയോ നിമിഷയോ ആയിരിക്കാമെന്നാണ് പ്രേക്ഷകരുടെ അനുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates