ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനിടെ ജൂറിയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നതായി റിപ്പോർട്ടുകൾ. മികച്ച സംവിധായകനെ നിർണയിക്കുന്നതിനിടയിലാണ് ജൂറി അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തത്. ഇതേത്തുടർന്ന് അവസാന സെഷനിൽ നിന്ന് ജൂറി ചെയർമാൻ കുമാർ സാഹ്നി ഇറങ്ങിപ്പോകുകയുമുണ്ടായി.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കാന്തൻ- ദി ലവർ ഓഫ് കളറിന്റെ സംവിധായകൻ സി ഷെരീഫിനെ മികച്ച സംവിധായകനാക്കണമെന്നാണ് കുമാർ സാഹ്നി നിർദ്ദേശിച്ചത്. എന്നാൽ മറ്റ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ രോക്ഷാകുലനായി അദ്ദേഹം വിധി നിർണയത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
മികച്ച നടനെ നിർണ്ണയിച്ചത് വോട്ടെടുപ്പിലൂടെയാണെന്നും നാല് വോട്ടുകൾ വീതം നേടിയാണ് ജയസൂര്യയും സൗബിനും അവാർഡ് നേടിയതെന്നും അക്കാദമിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജൂറി ചെയർമാനും അക്കാദമി സെക്രട്ടറിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴും കുമാർ സാഹ്നിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ആരോഗ്യകാരണങ്ങൾ മൂലമാണ് ചെയർമാൻ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് ആക്കാദമി നൽകിയ വിശദീകരണം. എന്നാൽ പുരസ്കാര നിർണ്ണയത്തിലെ തർക്കങ്ങൾ കാരണമാണ് അദ്ദേഹം പ്രഖ്യാപന ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates