എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്ന രീതിയില്‍ ഒരുക്കുന്ന സ്ഫടികം 2 ഇരുമ്പനെതിരെ സംവിധായകൻ ഭദ്രൻ. മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിന്റെ കഥയാണ് ചിത്രം പറയുന്നത്. പുറത്തുവിട്ട ടീസറിന് വിമര്‍ശനവും ഡിസ് ലൈക്കും നിറയുന്നതിന് പിന്നാലെയാണ് ഭദ്രന്റെ പ്രതികരണം.
'സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല'", ഭദ്രൻ പറഞ്ഞു. സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ താന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭദ്രൻ പറഞ്ഞു. സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അതിനായി ആരും മിനക്കടേണ്ട", ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു ഭദ്രന്റെ പ്രതികരണം.
ബിജു ജെ കട്ടാക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്റെ സംവിധായകൻ. ബിജു തന്നെയാണ് ടീസർ പുറത്തുവിട്ടതും. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്ന ചാക്കോ മാഷിന്റെ ഡയലോഗിലാണ് ടീസര്‍ തുടങ്ങുന്നത്. ആടുതോമയുടെതുപോലെ കറുത്ത ഷര്‍ട്ടും ചുവന്ന ബനിയനും ധരിച്ചു നില്‍ക്കുന്ന ഒരു കുട്ടി പൊലീസിനെ മര്‍ദിക്കുന്നതും ടീസറിലുണ്ട്. സ്ഫടികം റിലീസായി 24 വര്‍ഷം തികയുന്നത് പ്രമാണിച്ചാണ് ഇന്നു തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates