ദുബൈ: ഷെയറിങ് ഹൗസുകളിൽ ( പലർ ചേർന്ന് താമസിക്കുന്ന സ്ഥലങ്ങൾ) താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും നടത്തിപ്പ് സുഗമമാക്കുന്നതിനും ശക്തമായ നടപടികളുമായി ദുബൈ. പുതിയ നിയമം അനുസരിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് ഉണ്ടാകുക.
ഷെയറിങ് ഹൗസുകളെ നിയന്ത്രിക്കുന്നതിനും പ്രോപ്പർട്ടി ഉടമകൾ, വാടകക്കാർ, അത്തരം യൂണിറ്റുകൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ എന്നിവയ്‌ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ദുബൈ പുതിയ നിയമം കൊണ്ടുവന്നു. ദുബൈ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ആണ് ഈ നിയമം കൊണ്ടുവന്നത്.
ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക,സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുക,കെട്ടിടങ്ങളുടെയും ഭൂവിനിയോഗത്തിന്റെയും ലംഘനങ്ങൾ പരിഹരിക്കുക, ന്യായമായ വാടക രീതികൾ പ്രോത്സാഹിപ്പിക്കുക, ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്.
നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കാം. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ഇരട്ടിയാക്കും. അത് പത്ത് ലക്ഷം ദിർഹം വരെ ആകാം.
ആറുമാസം വരെ പ്രവർത്തനം നിർത്തിവയ്ക്കൽ,പെർമിറ്റുകൾ റദ്ദാക്കൽ, വാണിജ്യ ലൈസൻസുകൾ റദ്ദാക്കൽ ലംഘനങ്ങൾ പരിഹരിക്കുന്നതുവരെ പൊതു സേവനങ്ങൾ വിച്ഛേദിക്കൽ,പെർമിറ്റ് നിയമങ്ങൾ പാലിക്കാത്ത യൂണിറ്റുകളിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഉത്തരവ് എന്നീ നടപടികളും സ്വീകരിക്കാം.
ഷെയറിങ് ഹൗസ് നിർമ്മാണത്തിനുള്ള നയങ്ങളും തന്ത്രപരമായ പദ്ധതികളും സജ്ജമാക്കുക,പരമാവധി താമസക്കാരുടെ എണ്ണം നിർണ്ണയിക്കുക,ഓരോ താമസക്കാരനും ആവശ്യമായ കുറഞ്ഞ സ്ഥല ആവശ്യകതകൾ നിർവചിക്കുക,ഭവന യൂണിറ്റുകളിൽ ആവശ്യമായ പങ്കിട്ട സൗകര്യങ്ങൾ വ്യക്തമാക്കുക, പങ്കിട്ട ഭവന നിർമ്മാണം അനുവദിക്കുന്ന പ്രദേശങ്ങൾ നിശ്ചയിക്കുക എന്നിവ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും യുഎഇ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates