ദുബൈ: രാജ്യത്ത് വേനൽച്ചൂട് ശക്തമായതോടെ മുന്നറിയിപ്പുമായി ദുബൈ പൊലീസ് രംഗത്ത്. ദീർഘദൂര യാത്ര യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകളുടെ ഗുണനിലവാരം, ബ്രേക്കുകൾ, ലൈറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും വിശദമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അമിതമായ ചൂട് കാരണം വാഹനങ്ങൾ തീപിടിക്കുന്ന സംഭവം വർധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പൊലീസ് പങ്കുവെക്കുകയും ചെയ്തു.
വാഹനങ്ങളുടെ കൃത്യമായ പരിപാലനം അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ മേയ് വരെ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട 3,589 നിയമലംഘനങ്ങൾ ആണ് ദുബൈ പൊലീസ് കണ്ടെത്തിയത്.
ഇതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിച്ചതിന് 1,737 കേസുകളും കാലാവധി കഴിഞ്ഞതോ അമിതമായി തേഞ്ഞതോ ആയ ടയറുകളുമായി വാഹനമോടിച്ചതിന് 826 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതും പഴകിയ ടയറുകൾ ഉപയോഗിക്കുന്നതുമാണ് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
അനുമതിയില്ലാതെ വാഹനങ്ങളുടെ പുറം ഭാഗത്ത് മോഡിഫിക്കേഷനുകൾ നടത്തുന്നത് മെക്കാനിക്കൽ തകരാറുകൾക്കും വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾക്കും കാരണമാകാം. വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates