ബംഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്നു ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവർ നിലവിൽ ചികിത്സയിലാണ്. ആശ (55), മകൾ ഹർഷിത (34) എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മറ്റുള്ളവരുടെ കഴുത്തറുത്ത ശേഷം മോഹൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ചിട്ടി നടത്തിയും പടക്ക കച്ചവടം നടത്തിയും മോഹൻ വൻ സാമ്പത്തിക ബാധ്യതയിൽപെട്ടിരുന്നു. ഇതോടെയാണ് കുടുംബം കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്. 5 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചിട്ടി ഇടപാടുകൾ മോഹനുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
മോഹൻ തന്റെ അമ്മയുടേയും സഹോദരിയുടേയും അനന്തരവന്റേയും കഴുത്തറുത്ത ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. കടക്കെണി കാരണം ആത്മഹത്യ ചെയ്യുകയാണെന്നു വ്യക്തമാക്കി വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഈ വിഡിയോ ബന്ധുക്കൾക്ക് ആയച്ചു കൊടുത്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഡിയോ കണ്ടയുടൻ ബന്ധുക്കൾ വീട്ടിലേക്ക് എത്തിയെങ്കിലും മുൻവാതിൽ ആകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്നു പിൻവാതിലിലൂടെ അകത്തു കയറി നോക്കിയപ്പോഴാണ് നാല് പേരേയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates