ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎയ്ക്ക് എതിരായ പരാതിയിൽ സ്വാതി മലിവാൾ എംപിയെ തള്ളി എഎപി. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാതി അരവിന്ദ് കെജരിവാളിന്റെ വീട്ടിലേക്ക് വന്നത് എന്നാണ് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന ആരോപിച്ചത്. പിന്നാലെ അതിഷിയ്ക്ക് മറുപടിയുമായി സ്വാതി രംഗത്തെത്തി.
നേരത്തെ കെജരിവാളിന്റെ വീട്ടിൽ നിന്നുള്ള സ്വാതി മലിവാളിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സ്വാതിയും മുഖ്യമന്ത്രിയുടെ സ്റ്റാഫുകളും തർക്കിക്കുന്നതാണ് വിഡിയോയിൽ. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാതിക്കെതിരെ അതിഷി രംഗത്തെത്തിയത്. സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് വിഡിയോയിലൂടെ തെളിഞ്ഞു എന്നാണ് അതിഷി പറഞ്ഞത്.
മേയ് 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്ൻമെന്റ് എടുക്കാതെയുമാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ആ സമയം മുഖ്യമന്ത്രി അവിടെയില്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. അതോടെ കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ആരോപണമുന്നയിച്ചു.- എന്നാണ് അതിഷി പറഞ്ഞത്.
പിന്നാലെ അതിഷിക്ക് മറുപടിയുമായി സ്വാതി രംഗത്തെത്തി. ഇന്നലെ വന്നവർ 20 വർഷമായി പാർട്ടിയിലുള്ള തന്നെ ബിജെപി ഏജന്റാക്കി എന്നാണ് സ്വാതി എക്സിൽ കുറിച്ചത്. ഗുണ്ടയെ സംരക്ഷിക്കാൻ പാർട്ടി തന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയാണെന്നും അവർ കുറിച്ചു. ബിഭവ് കുമാറിന്റെ ഭീഷണി പേടിച്ചാണ് എഎപി നിലപാട് മാറ്റിയതെന്നും സ്വാതി പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി താന്‍ ഒറ്റയ്ക്ക് പോരാട്ടം നടത്തിയിട്ടുണ്ടെന്നും തനിക്കു വേണ്ടിയും ഒറ്റയ്ക്ക് പോരാടുമെന്നും സ്വാതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates