ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ നിര്‍ണായ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി അഫ്താബ് കൈയില്‍ ബാഗുമായി പുലര്‍ച്ചെ വീടിന് പുറത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങളാണ് അഫ്താബിന്റെ കൈയിലുണ്ടായിരുന്ന ബാഗിലുള്ളതെന്നാണ് പൊലീസിന്റെ നിഗമനം.
ഒക്ടോബര്‍ പതിനെട്ടാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവന്ന വീഡിയോ ദൃശ്യമാണ്. പുലര്‍ച്ചെ നടക്കുന്ന ആളുടെ കൈവശം ഒരു ബാഗ് കാണാം. എന്നാല്‍ ഇയാളുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ ഇത് അഫ്താബാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പ്രതിയുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തി. പ്രതിയായ അഫ്താബ് അമീന്‍ പൂനവാലയുടെ ഛത്തര്‍പുരിലെ ഫ്ളാറ്റില്‍ നിന്നാണ് ഭാരമേറിയതും മൂര്‍ച്ചയുള്ളതുമായ ആയുധങ്ങള്‍ ഡല്‍ഹി പൊലീസ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ അതിനിടെ പൊലീസ് കണ്ടെത്തി. മെഹ്റൗളിയിലെ വനമേഖലയില്‍ നടത്തിയ തിരച്ചിലിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. തുടയെല്ല് അടക്കമുള്ളവയാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ അഫ്താബിന്റെ ജോലി സ്ഥലത്തു നിന്ന് ഒരു വലിയ പോളിത്തീന്‍ കവര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ശ്രദ്ധ നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തു വന്നു. അഫ്താബിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത് മുതല്‍ ശ്രദ്ധ ഇയാളുടെ ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ചാറ്റുകളിലുള്ളത്.
അഫ്താബിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റതിന്റെ ചിത്രങ്ങളും ശ്രദ്ധ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇരുവരും മുംബൈയില്‍ താമസിക്കുന്ന കാലത്താണ് ശ്രദ്ധ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളുമായി പങ്കുവച്ചത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജരോടും വിഷയങ്ങള്‍ പറഞ്ഞിരുന്നു. ചില ദിവസങ്ങളില്‍ ജോലിക്ക് വരാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ശ്രദ്ധ മാനേജര്‍ക്ക് സന്ദേശമയക്കാറുണ്ട്. കഴിഞ്ഞ ദിവസം മര്‍ദനമേറ്റത് കാരണം ശരീരമാകെ മുറിവാണെന്നും ബിപി കുറവാണെന്നും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വ്യക്തമാക്കി അവര്‍ 2020 നവംബര്‍ 24ന് മാനേജര്‍ക്ക് അയച്ച സന്ദേശം പുറത്തു വന്നിരുന്നു. താന്‍ വിവാഹിതയാണെന്ന് ശ്രദ്ധ ഓഫീസില്‍ പറഞ്ഞിരുന്നതെന്നും മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates