പട്ന: ബിഹാർ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകളും കോൺഗ്രസ് പ്രവർത്തകയുമായ മുംതാസ് പട്ടേൽ. ബിഹാറിൽ എൻഡിഎ തരംഗം ആഞ്ഞു വീശിയപ്പോൾ കഴിഞ്ഞ തവണ 19 സീറ്റുകൾ വിജയിച്ച കോൺഗ്രസിനു ഇത്തവണ രണ്ടക്കം പോലും കടക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കനുസരിച്ച് കോൺഗ്രസ് ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്. 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഈ സീറ്റുകളും കൂടി കൂട്ടിയാൽ മൊത്തം 6 സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. മത്സരിച്ചത് 60 സീറ്റിലും.
സ്ഥാനമാനങ്ങൾ വിടാതെ ഇരിക്കുന്ന നേതാക്കളെ പരോക്ഷമായി പറഞ്ഞാണ് അവരുടെ വിമർശനം. പരാജയം അംഗീകരിക്കേണ്ട സമയമാണിതെന്നും യാഥാർഥ്യ ബോധമില്ലാത്ത നേതൃ നിരയുമായി തുടർന്നാൽ പരാജയം തുടരുമെന്നു അവർ തുറന്നടിച്ചു. എക്സ് പോസ്റ്റിലൂടെയാണ് കോൺഗ്രസിന്റെ പേര് പറയാതെയുള്ള വിമർശനം.
'ഒഴിവുകഴിവുകളും കുറ്റപ്പെടുത്തലുകളും നടത്താനുള്ള സമയമല്ലിത്. ഉള്ളിലേക്കു നോക്കി യാഥാർഥ്യം അംഗീകരിക്കേണ്ട സമയമാണ്. മോശം സമയത്തും പ്രതികൂല സാഹചര്യങ്ങളിലും പാർട്ടിക്കൊപ്പം നിന്ന എണ്ണമറ്റ വിശ്വസ്തരായ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകർ എത്രകാലം വിജയം കാണാൻ കാത്തിരിക്കും... അടിസ്ഥാന യാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പഴയ പാർട്ടിയുടെ ദുരിതത്തിനും പരാജയത്തിനും വീണ്ടും വീണ്ടും ഉത്തരവാദികളായ ചുരുക്കം ചിലരുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചതിനാൽ പരാജയത്തിനു പിന്നാലെ പരാജയം മാത്രമാണ്. എന്റെ വാക്കുകൾ കേൾക്കു, ഇതേ ആളുകൾക്കു വീണ്ടും വീണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നു. കാരണം അവർ തങ്ങളുടെ നിയന്ത്രണവും ശക്തിയും ഉപയോഗിച്ചു സ്വയം ഒഴിച്ചുകൂടാനാകാത്തവരാക്കി പാർട്ടിയിൽ അവരെ തന്നെ മാറ്റി!!'- അവർ എക്സിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates