വിജയ്, അണ്ണാമലൈ AI Generated Image
India

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എഐഎഡിഎംകെയാണ്‌. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവര്‍ക്ക് തിരഞ്ഞെടുപ്പു വിജയം കാണാന്‍ കഴിഞ്ഞിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കത്തിലാണ് അണ്ണാമലൈ എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ നല്‍കുന്ന സൂചന. അത് യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും അണ്ണാമലൈയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനെ, 1970കളിലെ എംജിആര്‍-കരുണാനിധി പോരുമായി താരതമ്യം ചെയ്യുകയാണ് അവരുടെ അനുയായികള്‍.

1967ല്‍ കോണ്‍ഗ്രസിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ഡിഎംകെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈ തമിഴ്‌നാട് മുഖ്യമന്ത്രിയായത്. അണ്ണാദുരൈയുടെ പിന്‍ഗാമികളായെത്തി കരുണാനിധിയും എംജിആറും തമിഴകത്തെ ദ്രാവിഡ പാര്‍ട്ടികളുടെ പോരാട്ട വേദിയാക്കി. തമിഴ് സിനിമയില്‍ നിന്നുള്ള ജനപ്രീതി രാഷ്ട്രീയ മൂലധനമാക്കി മാറ്റിയ വ്യക്തിയായിരുന്നു എം ജി രാമചന്ദ്രനെന്ന എംജിആര്‍. അന്നത്തെ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കരുണാനിധിയുമായി അദ്ദേഹം നടത്തിയ പോരാട്ടം പിന്നീട് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. ഒടുവില്‍ എംജിആര്‍ ഡിഎംകെയില്‍ നിന്ന് വേര്‍പിരിഞ്ഞ് എഐഎഡിഎംകെ രൂപീകരിക്കുകയും തുടര്‍ച്ചയായി മൂന്നുതവണ അധികാരത്തിലെത്തുകയും ചെയ്തു. 1987ല്‍ മരണം വരെയും എംജിആര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു.

പതിറ്റാണ്ടുകള്‍ക്കിപ്പുറം, സിനിമാ സൂപ്പര്‍താരത്തില്‍ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ സി ജോസഫ് വിജയ്‌യുടെ ഉയര്‍ച്ചയെ പലരും എംജിആറിന്റെ രാഷ്ട്രീയ യാത്രയോട് ഉപമിക്കുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി തമിഴ്‌നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എഐഎഡിഎംകെയാണ്‌. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവര്‍ക്ക് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു വിജയം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണയാകട്ടെ, പാര്‍ട്ടി നിലപാട് മറികടന്ന് 25 എംഎല്‍എമാര്‍ ടിവികെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

2024ല്‍ രൂപീകരിച്ച ടിവികെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശക്തമായ ജനപിന്തുണ നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇതോടെ ആറു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യമാണ് ഇല്ലാതായത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 'തമിഴ്‌നാട്ടില്‍ ഒരേയൊരു അധികാരകേന്ദ്രം മാത്രമേയുള്ളൂ' എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്വതന്ത്ര നിലപാട് വ്യക്തമാക്കുന്ന സന്ദേശമായിരുന്നു ഇത്.

തമിഴ്‌നാട്ടില്‍ ബിജെപിയുടെ മുഖമായി ഉയര്‍ന്നുവന്ന നേതാവാണ് കെ അണ്ണാമലൈ. പരമ്പരാഗത ഡിഎംകെ -എഐഎഡിഎംകെ രാഷ്ട്രീയത്തിന് ബദലായി ദേശീയ രാഷ്ട്രീയത്തിന്റെ ശബ്ദം ഉയര്‍ത്താന്‍ മുന്‍ ഐപിഎസ് ഓഫിസര്‍ കൂടിയായ അണ്ണാമലൈ ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ അണ്ണാമലൈ പുതിയ പാര്‍ട്ടി ആരംഭിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ ഹിന്ദ്വത്വ രാഷ്ട്രീയത്തിന് ബദലായി തമിഴ് ദേശീയത ഉയര്‍ത്തുന്ന പുതിയ പ്രസ്ഥാനം പടുത്തുയര്‍ത്താനാണ് അണ്ണാമലൈയുടെ പദ്ധതിയെന്ന് സൂചനയുണ്ട്. പരമ്പരാഗത ബിജെപി ലൈനില്‍ നിന്ന് അകന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാകുമെന്നാണ് അണ്ണാമലൈയും സംഘവും കണക്കുകൂട്ടുന്നത്. എന്നിരുന്നാലും, എന്താകും ഭാവി പദ്ധതിയെന്ന് അണ്ണാമലൈ ഇതുവരെയും തുറന്നു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. എംജിആര്‍, കരുണാനിധി, ജയലളിത, വിജയകാന്ത് തുടങ്ങിയവരുടെ രാഷ്ട്രീയ യാത്രകള്‍ അതിന്റെ ഉദാഹരണങ്ങളാണ്. വിജയിയുടെ ജനപ്രീതിയും അണ്ണാമലൈയുടെ ആക്രമണാത്മക രാഷ്ട്രീയ ശൈലിയും സംസ്ഥാന രാഷ്ട്രീയത്തെ പുതിയ മത്സരത്തിലേക്ക് നയിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. തമിഴ്‌നാട്ടിന്റെ ഭാവി രാഷ്ട്രീയ ദിശയെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള പുതിയ ശക്തികളുടെ ഉയര്‍ച്ചയെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ അനുയായികള്‍ ഈ രാഷ്ട്രീയ സാഹചര്യത്തെ എംജിആര്‍-കരുണാനിധി രാഷ്ട്രീയ ഏറ്റുമുട്ടലുമായി താരതമ്യം ചെയ്യുന്നു.

Annamalai, Vijay, And A Brewing Rivalry That Mirrors MGR vs Karunanidhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാറില്‍ നിന്നും ബെഞ്ചിലേക്ക്, നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത; ആരാണ് ജസ്റ്റിസ് വി മോഹന ?

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

അടങ്ങാതെ റഷ്യ: യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 മരണം; കുട്ടികള്‍ടക്കം പരിക്ക്

CISF: പാരാ മെഡിക്കൽ വിഭാഗത്തിൽ ഒഴിവ്, ജൂൺ 8 മുതൽ അപേക്ഷിക്കാം

ക്ലൈമാക്സിന് തിയറ്ററിൽ വൻ കയ്യടി; ഷെയ്‌ൻ നി​ഗമിന്റെ 'ദൃഢം' ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT