ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി രോഹിണി കോടതിയിലെ വെടിവയ്പ്പിനു പിന്നിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. ജിതേന്ദ്ര ഗോഗി, തില്ലു താജ് പൂരിയ്യ എന്നിവർ തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് പത്ത് വർഷമായി. കോളജ് പഠന കാലത്ത് തുടങ്ങിയ ശത്രുതയാണ് രോഹിണി കോടതിയിലെ ഗോഗിയുടെ കൊലപാതകം വരെ എത്തിയത്.
ജിതേന്ദ്ര ഗോഗിയും തില്ലു തജ്പുരിയയും കൗമാര കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാൽ 2010ൽ ഡൽഹിയിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തെറ്റുകയായിരുന്നു. പഠനം അവസാനിച്ച് കോളജിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും പിന്നീട് പണം സമ്പാദിക്കാനുള്ള ഓട്ടത്തിലായി. ആഡംബര ജീവിതം നയിക്കാൻ എന്തും കുറ്റകൃത്യവും ചെയ്യാൻ ഇവർ തയാറായിരുന്നു. കോളജ് രാഷ്ട്രീയത്തിന്റെ പേരിൽ തുടങ്ങിയ കുടിപ്പക അവസാനിപ്പിച്ചത് ഇരുപത്തഞ്ചോളം ജീവിതങ്ങളെയാണ്. പരസ്പരം ഏറ്റുമുട്ടി രണ്ടുസംഘത്തിലേയും നൂറോളംപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
2010 മുതലാണ് കൊലപാതകത്തിലേക്കും കൊള്ളയിലേക്കും ആയുധക്കടത്തിലേക്കും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും ഇവർ തിരിയുന്നത്. ഡൽഹി സർവകലാശാലയിലെ തിരഞ്ഞെടുപ്പ് സമയത്ത് 2011-ൽ മൂന്നുപേരെ കൊലപ്പെടുത്തിയതോടെ ഗോഗി അറസ്റ്റിലായി. പൊലീസിനെ വെട്ടിച്ച് മൂന്നുതവണയാണിയാൾ രക്ഷപ്പെട്ടത്. ഇയാൾക്കെതെരെ ഇരുപത് കേസുകളാണുള്ളത്. 2020 ൽ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുമ്പോൾ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയകേസിലാണ് അവസാനം അറസ്റ്റ് ചെയ്തത്. ദില്ലിയിലേക്ക് എത്തുന്ന കള്ളത്തോക്കുകൾക്ക് പിന്നിലും ഗോഗിയുടെ സംഘത്തിൻറെ ഇടപെടലുണ്ട്.
ഹരിയാനയിലെ സോണിപ്പത്ത്, ദില്ലിയിലെ അലിപ്പുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തില്ലു താജ് പൂരിയുടെ പ്രവർത്തനം. 2015 ൽ ടില്ലുവിനെ ഹരിയാന പൊലീസ് പിടികൂടി. ഇപ്പോൾ സോണിപത്തിയിലെ ജയിലിലാണ് തില്ലു. ജയിൽ കിടക്കുമ്പോഴും പുറത്ത് ഇരുവരുടെയും സംഘങ്ങൾ ഏറ്റുമുട്ടൽ തുടർന്നു. അഴിക്കകത്തിരുന്നുകൊണ്ടാണ് തില്ലു തന്റെ ആജന്മശത്രുവിനെ ഇല്ലാതാക്കിയത്. തില്ലുവിന്റെ സംഘത്തിലെ പ്രധാനിയായ സുനിൽ മാനെ രോഹിണി കോടതിയിൽ സെപ്ഷ്യൽ സെൽ ഹാജരാക്കി മടങ്ങിയതിന് പിന്നാലെയാണ് 207-ാം മുറിലേക്ക് ഗോഗിയെ കൊണ്ടുവരുന്നത്. പിന്നാലെ തില്ലുസംഘത്തിലെ രണ്ട് പേർ ഗോഗിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates