

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുൻനിരയിൽ നടി തൃഷയെ ഇരുത്തിയതിലും സല്യൂട്ട് കൈമാറിയതിലും മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ഡിഎംകെ. പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലെ മുഖപ്രസംഗത്തിലൂടെയാണ് ഡിഎംകെ വിജയ്‌യെയും തമിഴക വെട്രി കഴകം സർക്കാരിനെയും കടന്നാക്രമിച്ചത്. മുഖ്യമന്ത്രിയുടെ നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്ത "ലജ്ജാകരമായ കാഴ്ച"യാണെന്ന് മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചു.
"സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ അന്തസ്സ് കാറ്റിൽപ്പറന്നുപോയി. യാതൊരു ലജ്ജയോ മടിയോ ഇല്ലാതെ അദ്ദേഹം ഒരു നടിയെ മുൻനിരയിൽ ഇരുത്തുകയും പരസ്പരം ആവർത്തിച്ച് സല്യൂട്ടുകൾ കൈമാറുകയും ചെയ്തു. അദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് പോലും ദഹിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്," എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം മുൻനിരയിലാണ് മഞ്ഞ സാരി ധരിച്ച് നടി തൃഷ ഇരുന്നിരുന്നത്. വിജയ് ദേശീയ പതാക ഉയർത്തുമ്പോഴും ഔദ്യോഗിക സല്യൂട്ട് സ്വീകരിക്കുമ്പോഴും തൃഷ അദ്ദേഹത്തെ നോക്കി സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുൻപ് മേയ് മാസത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.
വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നേരത്തെ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് സ്വാതന്ത്ര്യദിന ചടങ്ങിലെ വൈറൽ ദൃശ്യങ്ങൾ ആയുധമാക്കി ഡി.എം.കെ രംഗത്തെത്തിയിരിക്കുന്നത്. "തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ ഒരാൾ ഇത്തരത്തിലുള്ള ലജ്ജാകരവും വികൃതവുമായ പെരുമാറ്റങ്ങളെ പരസ്യമായി കാണിച്ച് ന്യായീകരിക്കാൻ ശ്രമിക്കുകയാണ്" എന്ന് മുഖപ്രസംഗം ആരോപിച്ചു. നടി തൃഷയ്‌ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഡിഎംകെ ഇപ്പോൾ തീർക്കുന്നതെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates