റായ്പൂര്‍: ഛത്തീസ്ഗഡില്‍ 24കാരിയെ കൊലപ്പെടുത്തി മൃതദേഹം ദിവസങ്ങളോളം കാറില്‍ സൂക്ഷിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിലാസ്പൂര്‍ നഗരത്തിലാണ് സംഭവം. 24കാരിയായ പ്രിയങ്ക സിങ്ങിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. പ്രിയങ്ക സിങ്ങിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആശിഷ് സാഹുവിലേക്ക് അന്വേഷണം എത്തിയത്. മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ആശിഷ് സാഹു ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
ശനിയാഴ്ച വൈകീട്ടാണ് ആശിഷിന്റെ കാറില്‍ നിന്ന് പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്. പിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥിയാണ് പ്രിയങ്ക.
വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. ആശിഷിന്റെ വാക്ക് കേട്ട് പ്രിയങ്ക ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചു. തുടക്കത്തില്‍ നാലുലക്ഷം നിക്ഷേപിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപ തിരിച്ചുകിട്ടി. എന്നാല്‍ വീണ്ടും നിക്ഷേപിച്ചപ്പോള്‍ 11 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇത് തിരിച്ചുതരണമെന്ന് പറഞ്ഞ് പ്രിയങ്ക ആശിഷുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതിയെ ആശിഷ് കഴുത്തുഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
തുടക്കത്തില്‍ മൃതദേഹം മെഡിക്കല്‍ ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ, മൃതദേഹം കാറില്‍ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് കാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.പ്രിയങ്കയെ കാണാതായതോടെ, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates