Delhi Blast PTI
India

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മല്‍ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് മുസമ്മില്‍.

ഡോക്ടര്‍ മുസമ്മലിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മില്‍ ഷക്കീലും പിടിയിലാകുന്നത്. ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഫരീദാബാദിലെ ആശുപത്രില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂട്ടാളികളായ രണ്ടു ഡോക്ടര്‍മാരും പിടിയിലായതോടെ ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബി പരിഭ്രാന്തനായി. തുടര്‍ന്ന് ഫരീദാബാദില്‍ നിന്നും കാറില്‍ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കാര്‍ വില്‍പ്പനയ്ക്ക് സഹായിച്ച ഡീലറും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ മുഖ്യചുമതലക്കാരിയായി പ്രവര്‍ത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദയുടെ സഹോദരന്‍ പര്‍വേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വ്യാപക റെയ്ഡ് ആരംഭിച്ചതോടെ, ഡോ. ഷഹീന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ ഇയാള്‍ നശിപ്പിച്ചതായിട്ടാണ് സംശയിക്കുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുകയാണ്.

Doctor arrested from Faridabad reveals that they were planning major blasts on January 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം വഴിതെറ്റിക്കാന്‍ ഓട്ടോറിക്ഷകള്‍ മാറി മാറി കയറും, പിന്നീട് കാറില്‍ യാത്ര; തമിഴ്‌നാട് സ്വദേശികളുടേത് ആസൂത്രിത മോഷണം, പിടിയിലായത് ഇങ്ങനെ

കൊച്ചിയിലെ 70 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പ്രണത ഷാജിയും ഗ്രേസി ജോസഫും മത്സരിക്കും

ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

'വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ കോളജുകള്‍ അടച്ചുപൂട്ടേണ്ടി വരും'; കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്

നടന്‍ ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചു; വിടവാങ്ങിയത് ഇറാനിയന്‍ സിനിമയിലെ ഇതിഹാസം

SCROLL FOR NEXT