

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡോ. ഉമര്‍ സ്‌ഫോടകവസ്തുക്കള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ പൊട്ടിത്തെറിച്ചെന്ന് സംശയിക്കുന്നതായാണ് അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനം പോലെയുള്ള നാശനഷ്ടമുണ്ടായിട്ടില്ലെന്നും ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചാവേര്‍ രീതിയില്‍ ആയിരുന്നില്ല അക്രമണമെന്നും പൊട്ടിയത് നിര്‍മാണം പൂര്‍ത്തിയായ ബോംബ് അല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ ഐഇഡി സ്‌ഫോടനമുണ്ടായാല്‍ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെടും. എന്നാല്‍, ചെങ്കോട്ടയിലെ സ്ഥലത്ത് അതുണ്ടായിരുന്നില്ല. മാത്രമല്ല, സംഭവസ്ഥലത്ത് ചീളുകളുടെയും മറ്റും സാന്നിധ്യവുമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ ഡോ. ഉമറിന്റെ കൂട്ടാളികളില്‍നിന്നാണ് 2900 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ഇക്കാര്യമറിഞ്ഞ ഉമര്‍ പരിഭ്രാന്തനായെന്നും ഇതേത്തുടര്‍ന്ന് നേരത്തേ സൂക്ഷിച്ചുവെച്ച സ്‌ഫോടകവസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത്ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി രേഖാഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്സില്‍ കുറിച്ചു. സ്ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ മുഖ്യമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു.ദുരിതബാധിതരായ ഓരോ കുടുംബത്തോടും ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. പരിക്കേറ്റ എല്ലാവര്‍ക്കും സാധ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഡല്‍ഹിയുടെ സമാധാനവും സുരക്ഷയുമാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണന. ഭരണകൂടം പൂര്‍ണ്ണമായ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു,' രേഖാ ഗുപ്ത പറഞ്ഞു.
രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. 13 പേരാണ് സ്ഫോടനത്തില്‍ മരിച്ചത്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20ലേറെ പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates