ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം നാളെ വൈകീട്ട് അഞ്ചിന് ചണ്ഡീഗഡില്‍ നടക്കും. മറ്റന്നാളാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടനാ നേതാക്കള്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്തു നല്‍കിയത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍, കര്‍ഷക പ്രതിഷേധം നേരിടാന്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ മുന്നൊരുക്കം തുടങ്ങി. അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെയും അർധ സൈനികരെയും വിന്യസിച്ചു
പഞ്ചാബുമായിട്ടുള്ള പ്രധാന അതിര്‍ത്തികള്‍ ഹരിയാന സര്‍ക്കാര്‍ അടച്ചു. പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയില്‍ റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നിരത്തി. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂട്ടമായി എസ്എംഎസ് അയക്കുന്നതിനും, ഡോങ്കിള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇരുന്നൂറിലേറെ സംഘടനകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates