ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി തുടരുന്നു. ചിരവൈരികളായ ഡിഎംകെ- എഐഎഡിഎംകെ പാര്‍ട്ടികള്‍ സഖ്യത്തിലേര്‍പ്പെട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തമിഴക വെട്രി കഴകത്തെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഡിഎംകെ എംഎല്‍എമാര്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.
വിജയ്‌യുടെ കടന്നുവരവ് തമിഴ്‌നാട്ടില്‍ എംജിആറിന്റെ കാലത്തെ വീണ്ടും സൃഷ്ടിക്കുമോയെന്ന ഭയമാണ് ദ്രാവിഡ പാര്‍ട്ടികളുടെ യോജിപ്പിന് അടിസ്ഥാനമായിട്ടുള്ളത്. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വിഭാഗമാണ് സഖ്യനീക്കത്തിന് പിന്നില്‍. എംജിആര്‍ തന്റെ ജീവിതകാലത്തുടനീളം ഡിഎംകെയെ അധികാരത്തില്‍ വരാന്‍ അനുവദിച്ചിരുന്നില്ല. ജയലളിതയുടെ മരണശേഷം തുടര്‍ച്ചയായി നാല് തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങിയ എഐഎഡിഎംകെയും, തങ്ങളുടെ നിലനില്‍പ്പിനായി സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി, സര്‍ക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുകയാണ് ഡിഎംകെ ആലോചിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പഴയ തലമുറയിലെ നേതാക്കള്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും ഈ നീക്കം മുന്നോട്ട് പോകുന്നു എന്നാണ് സൂചന. അസ്വാഭാവികമായ ഇത്തരമൊരു സഖ്യത്തോട് പൊതുജനം എങ്ങനെ പ്രതികരിക്കും എന്നതിലാണ് ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുള്ളത്. വൈകാരികമായി ചിന്തിക്കുന്ന തമിഴ്‌നാട്ടിലെ പാര്‍ട്ടി അനുയായികളില്‍ നിന്ന് വലിയ തോതിലുള്ള തിരിച്ചടി നേരിട്ടേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ടിവികെയെ ഗവർണർ ക്ഷണിക്കാൻ വൈകുന്നത് ഉപയോഗപ്പെടുത്തണമെന്ന നിർദേശമാണ് ഡിഎംകെ.യിലെ രണ്ടാംനിരനേതാക്കൾ ഇന്നലെ നടന്ന യോഗത്തിൽ ഉന്നയിച്ചത്. വിജയ് മുഖ്യമന്ത്രിയായാൽ 10-15 വർഷം ദ്രാവിഡകക്ഷികൾ അധികാരത്തിൽനിന്ന് പുറത്തുനിൽക്കേണ്ടിവരുമെന്നും അത് ആത്മഹത്യാപരമായിരിക്കുമെന്നുമാണ് അവരുടെ നിലപാട്. സ്റ്റാലിൻ പരാജയപ്പെട്ട പശ്ചാത്തലത്തിൽ എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാമെന്നും അവർ അഭിപ്രായപ്പെടുന്നു. സക്യത്തിന്റെ അപ്രായോഗികത സ്റ്റാലിൻ ചൂണ്ടിക്കാട്ടിയെങ്കിലും ഈ വിഭാഗം നേതാക്കൾ പിന്മാറിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates