

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ നാസിക് കോടതിയെ സമീപിച്ചുവെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഛത്രപതി സംഭജിനഗറിലെ നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് ദിവസമായി നിദ ഖാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു.
നിദ ഖാൻ ഇവിടെയുണ്ടെന്ന സൂചനകൾ ലഭിച്ചതിന് പിന്നാലെ പൊലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാസിക് എസ്ഐടി, ഛത്രപതി സംഭജിനഗർ പൊലീസ് കമ്മീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടന്നുള്ള ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി.
2021 ഡിസംബറിലാണ് നിദ ഖാൻ കമ്പനിയിൽ ചേർന്നത്. 'പ്രോസസ് അസോസിയേറ്റ്' ആയി പ്രവർത്തിക്കുകയായിരുന്നു. ആരോപണങ്ങളെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം, ടിസിഎസിലെ ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി.
പിന്നാലെ പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 9 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഏഴ് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടെ 8 പ്രതികളെെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates