

മുംബൈ: ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിനു കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലി വിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷത്തിന്റെ അംശങ്ങൾ അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം തണ്ണിമത്തന്‍ കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടിൽ നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് എലി വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞത്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണ കാരണമെന്നും പ്രാഥമിക നിഗമനമുണ്ടായിരുന്നു. യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നും ഡോക്ടർമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.
ദക്ഷിണ മുംബൈയിലെ വീട്ടില്‍ നടത്തിയ വിരുന്നില്‍ അതിഥികള്‍ക്കൊപ്പം ചിക്കന്‍ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണു തണ്ണിമത്തന്‍ കഴിച്ചത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിന്‍ (35) മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണു മരിച്ചത്. പിറ്റേന്നു രാവിലെ ഛര്‍ദിയും വയറിളക്കവും കാരണം അവശനിലയിലായതോടെയാണ് 4 പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങി.
പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ അവയവങ്ങള്‍ക്ക് ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിനുള്ളില്‍ ചെന്ന മാരകമായ ഏതോ വിഷാംശത്തിന്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണമായ വിഷാംശം ഏതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates