ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 45 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായപ്പോള്‍ ആളുകള്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
അപകടത്തില്‍ മരിച്ചവരില്‍ മധ്യേഷ്യ, ആഫ്രിക്ക പൗരന്മാരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates