ബംഗളൂരു: മൈസൂർ യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു. പെൺകുട്ടികൾ വൈകീട്ട് 6.30ന് ശേഷം പുറത്തു പോകുന്നത് വിലക്കിയാണ് സർവകലാശാല വിവാദ ഉത്തരവ് ഇറക്കിയത്. മൈസൂർ സർവകലാശാലയിലെ മാനസ ഗംഗോത്രി ക്യാംപസിലെ വിദ്യാർത്ഥിനികൾ വൈകീട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്. സർക്കുലറിനെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. പിന്നാലെയാണ് പിൻവലിച്ചത്.
എംബിഎ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെയാണ് വിവാദ സർക്കുലർ മൈസൂരു സർവകലാശാല പുറത്തിറക്കിയത്. മാനസ ഗംഗോത്രി ക്യാമ്പസിൽ നിന്ന് പെൺകുട്ടികൾ വൈകീട്ട് 6.30ന് ശേഷം പുറത്തു പോകരുത് എന്നാണ് യൂണിവേഴ്‌സിറ്റി ഉത്തരവ്. കുക്കരഹള്ളി ലേക് ക്യാംപസിലേക്ക് വൈകീട്ട് 6.30ന് ശേഷം പെൺകുട്ടികൾ പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
പൊലീസിന്റെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ ഒരു സർക്കുലർ പുറപ്പെടുവിച്ചത് എന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. വൈകീട്ട് ആറ് മുതൽ രാത്രി ഒൻപത് മണി വരെ ക്യാമ്പസിൽ കൂടുതൽ സുരക്ഷാ പട്രോളിങ് നടത്തുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി രാത്രി ഏഴുമണിക്ക് ഒറ്റപ്പെട്ട സ്ഥലത്ത് പോകാൻ പാടില്ലായിരുന്നെന്ന കർണാടക ആരോഗ്യ മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സർവകലാശാല സർക്കുലർ ഇറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates