ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ രംത്തെ ആദ്യകാല വാര്‍ത്താ അവതാരകരിലെ മുന്‍നിര മുഖങ്ങളില്‍ ഒന്നായ സരള മഹേശ്വരി (71) അന്തരിച്ചു. 1980 - 1990 കാലഘട്ടത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ മുഖമായിരുന്ന സരള മഹേശ്വരി വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചാണ് അന്തരിച്ചത്.
1976 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്ന സരള. ദൂരദര്‍ശന്റെ തുടക്കത്തില്‍ ദിവസം മണിക്കൂറുകള്‍ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്ന സമയത്ത് വാര്‍ത്താ അവകാരകയായിരുന്നു ഇവർ. സരള മഹേശ്വരിയുടെ കുടുംബ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഷമ്മി നരംഗ് ആണ് മരണം സംബന്ധിച്ച വിവരം പങ്കുവച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പോസ്റ്റിലാണ് ഷമ്മി മരണ വിവരം ലോകത്തെ അറിയിച്ചത്. ഇന്ന് വൈകീട്ട് നിഗം ബോധ് ഘട്ടില്‍ ആണ് സംസ്‌കാരം.
സരള മഹേശ്വരിയുടെ മരണത്തില്‍ ദുരദര്‍ശനും അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും നിറങ്ങളുടെ ലോകത്തിലേക്ക് മാറുന്നതിന് സാക്ഷ്യം വഹിച്ച അവതാരക എന്നാണ് ദൂരദര്‍ശന്‍ സരള മഹേശ്വരിയെ വിശേഷിപ്പിച്ചത്. ദൂരദര്‍ശനിലെ ആദരണീയയായ അവതാരകയായിരുന്നു അവര്‍. സൗമ്യമായ ശബ്ദം, കൃത്യമായ ഉച്ചാരണം, മാന്യമായ അവതരണം എന്നിവയിലൂടെ ഇന്ത്യന്‍ വാര്‍ത്താ ലോകത്ത് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ലാളിത്യം, സംയമനം, വ്യക്തിത്വം എന്നിവ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് ഇടം നല്‍കി. എന്നും ദൂരദര്‍ശന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് മഹേശ്വരി ദൂരദര്‍ശനില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates